കോട്ടയം : മലയാളിയുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കൂടിയത് കുടുംബ ബജറ്റുകൾ താളം തെറ്റിച്ചിരിക്കുകയാണ്.
തേങ്ങയ്ക്ക് വില വർദ്ധിക്കുന്നത് കർഷകർക്ക് ആശ്വാസം നൽകുന്നതാണ്. ഏതാണ്ട് 90-100 രൂപയാണ് ഒരു കിലോ തേങ്ങയുടെ വിപണി വില. പക്ഷേ വില വർധനയ്ക്കിടെ നാട്ടിൽ തേങ്ങ മോഷണവും പെരുകിയിട്ടുണ്ട്. തേങ്ങാ മോഷണം പോകുന്നുവെന്ന പരാതിയുമായി കര്‍ഷകര്‍ പോലീസിനെ സമീപിക്കുന്നതു പതിവാകുന്നു. തേങ്ങയ്ക്കു വിലക്കയറ്റമുണ്ടായതിനു പിന്നാലെ കൃഷിയിടങ്ങളിലെ തേങ്ങ മോഷണം കൂടുതലായെന്നു കര്‍ഷകര്‍ പറയുന്നു.
തേങ്ങായ്ക്കു വില ഉയര്‍ന്നതിനു പിന്നാലെ കള്ളന്‍മാര്‍ സജീവമാകുന്നതു കര്‍ഷകര്‍ക്കും പോലീസിനും ഏറെ തലവേദയായാണ്. സി.സി. ടിവി വെച്ച് കള്ളന്മാരെ പിടിക്കാം എന്നതാണ് പോലീസിനു മുന്നിലുള്ള ഏക വഴി. കള്ളന്മാരെ പിടിക്കാന്‍ തെങ്ങിന്‍ തോട്ടങ്ങളിലും കൊപ്രാക്കളങ്ങളിലും സി.സി.ടിവി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണു കര്‍ഷകര്‍.
മോഷണ മുതല്‍ ആരുടേതാണെന്ന് ഉറപ്പിക്കാന്‍ ഉടമയ്ക്കും സാധിക്കുന്നില്ല. ഇതോടെ പ്രദേശത്തു സംശയാസ്പദമായ രീതിയില്‍ കാണുന്ന വാഹനങ്ങള്‍ മാത്രമാണു പല കേസുകളിലും ലഭിയ്ക്കുന്ന ഏക തെളിവ്. ഒരു തോട്ടത്തില്‍ തന്നെ രണ്ടു തവണ മോഷണം നടന്ന കേസുകളും ഉണ്ടായിട്ടുണ്ട്.
