25ാം വയസിൽ വിരമിച്ച് ഇംഗ്ലണ്ട് പേസർ! ഞെട്ടി ക്രിക്കറ്റ് ലോകം

ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് യുവ പേസർ ജോൺ ടർണറിന്റെ വിരമിക്കൽ പ്രഖ്യാപനം. 25ാം വയസിൽ തന്നെ താരം സജീവ ക്രിക്കറ്റ് മതിയാക്കിയതാണ് അമ്പരപ്പിച്ചത്. പരിക്കുകൾ നിരന്തരം വേട്ടയാടിയതോടെയാണ് താരം വിരമിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വർഷമായി പുറത്തിനേറ്റ പരിക്കിൽ വലയുകയാണ് താരം. ഇതോടെയാണ് കരിയറിന്റെ തുടക്കത്തിൽ തന്നെ വിരമിക്കാൻ തീരുമാനിച്ചത്.

2024 ഒക്ടോബർ- നവംബർ മാസങ്ങളിൽ നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ് ടർണർ ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഇംഗ്ലണ്ടിനായി രണ്ട് ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ജേഴ്സിയണിഞ്ഞ താരം മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 2025 ജൂണിലാണ് ടർണർ അവസാനമായി മത്സര രംഗത്തിറങ്ങിയത്.

കൗണ്ടിയിൽ ഹാംഷെയറിനായി അഞ്ച് വർഷത്തോളം കളിച്ച ശേഷമാണ് ജോൺ ടർണർ കളി മതിയാക്കുന്നത്. ക്രിക്കറ്റിൽ നിന്ന് പിന്മാറുന്നത് ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനമാണെന്നു ടർണർ വ്യക്തമാക്കി.

‘രാജ്യത്തിനായും ഹാംഷെയറിനായും കളിക്കുക എന്നത് എന്റെ ബാല്യകാല സ്വപ്നമായിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി അലട്ടുന്ന പുറംഭാഗത്തെ പരിക്കും തുടർച്ചയായ ആരോഗ്യ പ്രശ്നങ്ങളും ക്രിക്കറ്റ് ഭാവിയെക്കുറിച്ച് പുനരാലോചനയ്ക്കു പ്രേരിപ്പിച്ചു. ക്രിക്കറ്റിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് കടക്കാൻ ഇതാണ് അനുയോജ്യമായ സമയമെന്ന് കരുതുന്നു’- ജോൺ ടർണർ പറഞ്ഞു.

2021ൽ ഹാംഷെയറിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലെത്തിയ ടർണർ 2023 ലെ ‘വൈറ്റാലിറ്റി ബ്ലാസ്റ്റ്’ ടൂർണമെന്‍റിൽ 11 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ നേടിയാണ് ശ്രദ്ധേയനായത്. മികച്ച ഭാവി പ്രതീക്ഷിച്ചിരുന്ന ഒരു യുവതാരത്തിന് പരിക്കുകൾ കാരണം ഇത്രയും ചെറു പ്രായത്തിൽ വിരമിക്കേണ്ടി വന്നതിന്റെ നിരാശയിലാണ് ക്രിക്കറ്റ് ലോകം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!