മഴയില്‍ മുങ്ങി മൂന്നാംദിനം; കൊളംബോയില്‍ പിടിമുറുക്കി ഇന്ത്യ, ശ്രീലങ്ക ഫോളോ-ഓണ്‍ ഭീഷണിയില്‍…

കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം മഴയേത്തുടര്‍ന്ന് നേരത്തെ സ്റ്റംപെടുത്തു. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ഫോളോ-ഓണ്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആതിഥേയരായ ലങ്ക. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക 73 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയിലാണ്.

സോനല്‍ ദിനുഷയും (85*), ലഹിരു കുമാരയുമാണ് (8*) ക്രീസില്‍. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മറുപടിയായി ബാറ്റിങ് തുടരുന്ന ലങ്ക ഇപ്പോഴും 238 റണ്‍സിന് പിന്നിലാണ്.

സ്പിന്നര്‍ മാനവ് സുതാര്‍ ഇന്ത്യക്കായി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. നേരത്തെ, പേസര്‍ പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ലങ്കന്‍ നിരയ്ക്ക് തുടര്‍ച്ചയായി പ്രഹരമേല്‍പ്പിച്ചിരുന്നു. ലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത പസിന്ദു സൂരിയബന്ദാര സെഞ്ച്വറിക്കരികില്‍ (80 റണ്‍സ്) വീണു. കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന താരം മികച്ച ചെറുത്തുനില്‍പ്പാണ് കാഴ്ചവെച്ചത്.

ആദ്യ ഇന്നിങ്‌സ് 9 വിക്കറ്റിന് 503 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കല്‍ (117), ധ്രുവ് ജുറെല്‍ (115), അര്‍ധ ശതകങ്ങള്‍ കണ്ടെത്തിയ ഋഷഭ് പന്ത് (63), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (50) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

മൂന്നാം ദിനം ശ്രീലങ്കന്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണെങ്കിലും, ഒരു വശത്ത് പൊരുതിക്കയറിയ സോനല്‍ ദിനുഷ അര്‍ധസെഞ്ച്വറിയുമായി ടീമിനെ മുന്നോട്ട് നയിക്കുകയാണ്. പ്രസിദ്ധ് കൃഷ്ണയുടെ പേസ് ആക്രമണവും, രവീന്ദ്ര ജഡേജയു ടെയും മാനവ് സുതാറിന്റെയും സ്പിന്‍ മാജിക്കും ഇന്ത്യന്‍ ബൗളിങ്ങിന് കരുത്തായി.  ഫോളോ-ഓണ്‍ ഉറപ്പാക്കാന്‍ ഇന്ത്യക്കിനി രണ്ട് വിക്കറ്റുകള്‍ കൂടി മതി. ലങ്കന്‍ ബാറ്റിങ് നിര കടുത്ത സമ്മര്‍ദ്ദത്തിലായതോടെ നാലാം ദിനം മഴ വില്ലനായില്ലെങ്കില്‍ ഇന്ത്യ ജയം ഉറപ്പിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!