കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ പേസർ അസിത ഫെർണാണ്ടോയുമായു കൊമ്പുകോർത്ത ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ ഗ്രൗണ്ടിലെ പെരുമാറ്റത്തെ വിമർശിച്ച് മുൻ താരങ്ങൾ. താരം വികാരം നിയന്ത്രിച്ചില്ലെങ്കിൽ കരിയറിൽ വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും മുൻ താരങ്ങൾ നൽകുന്നു. വികാരങ്ങളെ നിയന്ത്രിച്ചാല്‍ യശസ്വിക്ക് കൊള്ളാമെന്നും അല്ലെങ്കില്‍ നാശത്തിലാകും ഇത് കലാശിക്കുകയെന്നുമാണ് മുന്നറിയിപ്പ്.
‘പുറത്ത് വന്നതും ആളുകള്‍ കണ്ടതും ഒട്ടും നല്ല ദൃശ്യങ്ങള്‍ ആയിരുന്നില്ല. കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ വികാരങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ചിലപ്പോള്‍ നല്ല ദേഷ്യം വരും. എനിക്കത് മനസിലാകും. യശസ്വി നിരാശപ്പെട്ടതും ആ സമയത്ത് ലങ്കന്‍ താരത്തോട് ചൂടായതും ഒക്കെ അംഗീകരിക്കാം. പക്ഷേ അതിന് ശേഷം രണ്ട് പേരും തമ്മില്‍ തല കൊണ്ടിടിക്കാന്‍ നോക്കിയത് കളിക്കളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്’- മുൻ ഇന്ത്യൻ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാര സോണി സ്പോര്‍ട്സിന്‍റെ പരിപാടിയില്‍ തുറന്നടിച്ചു.
‘വിക്കറ്റ് വീഴുമ്പോള്‍ ഇത്തരം പ്രതികരണം സ്വാഭാവികമാണ്. പക്ഷേ അതില്‍ അതിവൈകാരികമായി പ്രതികരിച്ചാല്‍ നാശത്തിലാകും കലാശിക്കുക. നിങ്ങള്‍ കടക്കാന്‍ പാടില്ലാത്ത ഒരു അതിര്‍ത്തി മൈതാനത്തുണ്ട്. നന്നായി കളിക്കുന്നതിനിടയിലാണ് യശസ്വി പുറത്തായത്. അതിന്‍റെ നിരാശ പക്ഷേ ഇങ്ങനെയാണ് പുറത്തു വന്നത്’– മുൻ താരം വെങ്കട്ടരാമന്‍ വ്യക്തമാക്കി.
‘ഇത് കേവലമൊരു കരാര്‍ കളിയല്ലെന്ന് താരങ്ങളോട് ആരെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കണം. ഇത് ക്രിക്കറ്റാണ്. എതിര്‍ താരത്തെ തലകൊണ്ട് ഇടിക്കുന്നത് ഈ കളിയില്‍ പറഞ്ഞിട്ടുള്ളതല്ല. ക്രിക്കറ്റില്‍ അതിന്‍റെ ആവശ്യമില്ല. പുതിയ തലമുറ നിങ്ങളെയൊക്കെ കാണുന്നുണ്ട്’- കരീം വിശദീകരിച്ചു.
മത്സരത്തിന്റെ 17ാം ഓവറിലെ അവസാന പന്തിൽ അസിത ഫെർണാണ്ടോ യശസ്വി ജയ്സ്വാളിനെ ക്ലീൻ ബൗൾഡാക്കിയിരുന്നു. ഒന്നാം ടെസ്റ്റിലേതിനു സമാനമായി മികവിലേക്ക് ഉയരുന്നതിനിടെയാണ് താരം മടങ്ങിയത്. 53 പന്തിൽ 45 റൺസെടുത്തു നിൽക്കെയാണ് അസിതയുടെ മനോഹരമായ ഇൻസ്വിങറിൽ ജയ്സ്വാൾ ക്ലീൻ ബൗൾഡാകുന്നത്. അസിതയുടെ ഈ ഓവറിൽ തുടരെ നാല് പന്തുകൾ ജയ്സ്വാൾ ഫോറുകൾ തൂക്കി കത്തും ഫോമിൽ നിൽക്കുകയായിരുന്നു. പിന്നാലെയാണ് അവസാന പന്തിലെ കുറ്റി തെറിക്കൽ.
വിക്കറ്റ് നഷ്ടത്തിനു പിന്നാലെയാണ് ഇരു താരങ്ങളും വാക്കേറ്റവുമായി നേർക്കുനേർ വന്നത്. നിരാശനായി മടങ്ങുന്നതിനിടെ ശ്രീലങ്കൻ താരങ്ങൾ കളിയാക്കിയതാണ് ജയ്സ്വാളിനെ ചൊടിപ്പിച്ചത്. ഇതോടെ ജയ്സ്വാൾ അസിതയ്ക്കു നേരെ ചെന്നു. അതിനിടെ ദേവ്ദത്ത് പടിക്കൽ യശസ്വിയോട് പവലിയനിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതൊന്നും ഇന്ത്യൻ ഓപ്പണർ വക വച്ചില്ല. ഇരു താരങ്ങളും നേർക്കുനേർ വരികയും തലകൾ തമ്മിൽ മുട്ടിച്ച് ഉന്തും തള്ളുമായി മാറുകയായിരുന്നു. ലങ്കൻ നായകൻ ധനഞ്ജയ ഡിസിൽവ രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. താരം ഇരുവരേയും പിടിച്ചു മാറ്റി.
സംഭവത്തിനു പിന്നാലെ യശസ്വിയുടെ പെരുമാറ്റം ശരിയായിരുന്നോ എന്ന തരത്തില്‍ വിഖ്യാത കമന്റേറ്റർ ഹര്‍ഷ് ഭോഗ്ലെ പ്രതികരിച്ച വിഡിയോയ്ക്ക് ചുവടെ യശസ്വി തന്നെ കമന്‍റുമായി എത്തിയതാണ് വിഷയം കൂടുതൽ വഷളാക്കിയത്- ‘കാമറയിൽ കണ്ടത് മാത്രമല്ല ഗ്രൗണ്ടില്‍ സംഭവിച്ചത്. അവര്‍ പ്രകോപിപ്പിച്ചതിന് തിരിച്ചു മറുപടി പറയുകയാണ് ഉണ്ടായത്. എന്നോട് പറഞ്ഞതെന്താണെന്ന് കേള്‍ക്കാത്തവര്‍ക്ക് എന്തും പറയാം. എങ്ങനെ തിരിച്ചടിക്കണമെന്ന് ഇന്ത്യയ്ക്ക് അറിയാം’- എന്നാണ് ഹർഷയുടെ വിഡിയോയ്ക്ക് താഴെ യശസ്വി കുറിച്ചത്.
.
