അമ്മയുടെ സ്ഥാനത്തു നിന്ന് മകളെ വളർത്തി വലുതാക്കിയ ജോലിക്കാരിക്കു വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ…

എറണാകുളം : അമ്മയുടെ സ്ഥാനത്ത് നിന്ന് ആറ് വയസുകാരിയായ മകളെ വളർത്തി വലുതാക്കിയ ജോലിക്കാരിക്കു വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ

കാല്‍ നൂറ്റാണ്ടിലേറെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാർവതിയുടെ (പായമ്മ-88) യ്‌ക്കാണ് ഓർത്തഡോക്സ് സഭാ വൈദികൻ അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ.ജെ. ജേക്കബ് ഹൈന്ദവാചാരപ്രകാരം വിടവാങ്ങല്‍ ഒരുക്കിയത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രൊഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെ 6 വയസ്സുകാരിയായ മകള്‍ മെറിനെ നോക്കാനാണ് 2000ല്‍ ഇരുമ്പനം സ്വദേശിയായ പാർവതി വീട്ടിലെത്തുന്നത് . അടുത്ത ബന്ധുക്കള്‍ ആരും ഇല്ലാതിരുന്ന പാർവതി വൈകാതെ കുടുംബത്തിലെ അംഗമായി മാറി.

വീട്ടിലെ മുതിർന്ന അംഗത്തെപ്പോലെയാണു ഫാ. ജേക്കബും മകളും പായമ്മയെ കണ്ടത്. വീട്ടിലെ കാര്യങ്ങള്‍ കുടുംബനാ ഥയെപ്പോലെ നോക്കിനടത്തിയിരുന്നതു പായമ്മയായിരുന്നു.

വിഷുനാളില്‍ കണിവയ്‌ക്കുന്ന പായമ്മയുടെ ചിത്രങ്ങളും, മെറിന്റെ കല്യാണദിവസം അമ്മയുടെ സ്ഥാനത്ത് പള്ളിയില്‍ ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീട്ടിലുണ്ട്.

ഒമ്പതു വർഷം മുൻപ് മെറിന്റെ കല്യാണം കഴിഞ്ഞതോടെ പിന്നെ വീട്ടില്‍ പായമ്മയും അച്ചനും മാത്രമായി മാറി. വാർധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെ ങ്കിലും ഒരാഴ്ച മുൻപുവരെ വീട്ടുകാര്യങ്ങളില്‍ സജീവമായിരുന്ന പായമ്മ പെട്ടെന്നാണ് അവശയായത്. ഞായറാഴ്ച രാത്രി ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലായിരുന്നു മരണം.

രാത്രി തന്നെ മൃതദേഹം ഫാ. ജേക്കബ് പൊതുദർശനത്തിനായി വീട്ടിലെത്തിച്ചു. ഹൈന്ദവ ആചാരപ്രകാരം കർമങ്ങള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തിയതും വൈദികനും ബന്ധുക്കളുമാണ്. പാർവതിയുടെ ബന്ധുവായ സജീവ് ആണ് അന്ത്യകർമങ്ങള്‍ നടത്തിയത്. തുടർന്ന് എരുവേലി ശ്മശാനത്തില്‍ സംസ്കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!