ന്യൂഡൽഹി : ഇൻസ്റ്റാഗ്രാം വിഡിയോയുമായി വീണ്ടും പ്രധാനമന്ത്രി. പരീക്ഷാ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനു പിന്നാലെയാണ് ഇത് . ചോദ്യക്കടലാസ് ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരാഴ്ചയ്‌ക്കുള്ളിൽ നാലാം തവണയാണ് പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയത്. ചോദ്യക്കടലാസ് ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബില്ലിനെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പോസ്റ്റ് ചെയ്ത വിഡിയോയിൽ, പരീക്ഷാ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് തന്റെ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘കഴിഞ്ഞ പല ദശകങ്ങളായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും ചോദ്യക്കടലാസ് ചോർച്ചയുടെ പ്രശ്നം നേരിടുന്നുണ്ട്. ഇതുമൂലം കുട്ടികളുടെ ഭാവി പ്രതിസന്ധിയിലാണ്. രാജ്യത്തുടനീളം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുന്നത് അത്യാവശ്യമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കേണ്ടത് അത്യാവശ്യമായിട്ടുണ്ട്. ഇതിനോടൊപ്പം, ഏതൊരു പേപ്പർ മാഫിയയും, ചോദ്യക്കടലാസ് ചോർത്തുന്ന സംഘവും, അല്ലെങ്കിൽ രാജ്യത്തെ കുട്ടികളുടെ ഭാവിയുമായി കളിക്കുന്ന ഏതൊരു സംഘവും രക്ഷപ്പെടില്ല. ഇതിന് കർശനമായ നിയമങ്ങൾ ആവശ്യമാണ്’ – അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റാഗ്രാം വിഡിയോയുമായി വീണ്ടും പ്രധാനമന്ത്രി
