തിരുവനന്തപുരം : ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും തുടർന്ന് ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാ പരിപാടിയും നടക്കും. 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോക കേരളസഭാ നടപടികൾ നടക്കുക.
ലോക കേരള സഭയുടെ മുൻ സമ്മേളനങ്ങളിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ നോർക്ക വകുപ്പ് നേരിട്ട് നടപ്പിലാകിയ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ, പ്രവാസി മിഷൻ, എയർപോർട്ട് ഹെല്പ് ഡസ്‌കുകൾ തുടങ്ങിയവ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ഉദ്ഘാടനം ചെയ്യും.
നോർക്കയുടെ കീഴിലുള്ള ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് ലിമിറ്റഡ് നടപ്പിലാ ക്കിയ ‘ഷെർപ്പ’ നിക്ഷേപ പ്രോത്സാഹന പോർട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിൽ 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികളുടെ പ്രാതിനിധ്യമുണ്ടാകും. പ്രവാസിക ളായ 182 അംഗങ്ങളും പ്രത്യേക ക്ഷണി താക്കളും ഇത്തവണ സഭയിൽ പങ്കെടുക്കും.
2018 ലെ ആദ്യ ലോക കേരള സഭയിൽ 35 രാജ്യങ്ങളിൽ ഒതുങ്ങി നിന്ന പ്രവാസി പ്രാതിനിധ്യം അഞ്ചാം സഭയിലെ ത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് വ്യാപിച്ചത് സഭയ്ക്ക് പ്രവാസികൾ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാ ണെന്ന് സ്പീക്കർ പറഞ്ഞു.
ലോക കേരള സഭയോട് അനുബന്ധിച്ച് 30ന് വൈകുന്നേരം 3ന് യൂണിവേഴ്‌സിറ്റി കോളേജിൽ ‘നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, രവി രാമൻ, ജോൺ ബ്രിട്ടാസ് എം പി, എം എ യൂസഫലി, സന്തോഷ് ജോർജ് കുളങ്ങര, മുരളി തുമ്മാരുകുടി, ഡോ. ഇരുദയ രാജൻ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയർ പങ്കെടുക്കും.
പ്രവാസി ഭരണ നിർവ്വഹണം: നവീകരണ സാധ്യതകളും പരിഷ്‌കാരങ്ങളും, വിദേശ തൊഴിൽ അവസരങ്ങളും സുരക്ഷിത കുടിയേറ്റവും: മാറുന്ന തൊഴിൽ സാഹചര്യങ്ങൾ, നവതൊഴിൽ മേഖലകൾ, തൊഴിൽ കരാറുകൾ, വിദ്യാർത്ഥി കുടിയേറ്റം: ഭാവിയും വെല്ലുവിളികളും, സ്ത്രീ
കുടിയേറ്റം: പുതിയ പ്രവണതകൾ, പ്രവാസി നിക്ഷേപവും സംരംഭകത്വവും: നവീകരണ – വൈവിധ്യവൽക്കരണ സാധ്യതകൾ, പുതു തലമുറ പ്രവാസവും വിജ്ഞാന-നൈപുണ്യ വിനിമയ സാധ്യതകളും, പ്രവാസി പുനരധിവാസ – ക്ഷേമ പദ്ധതികളുടെ ഭാവിയും സുസ്ഥിര സാമ്പത്തിക മാതൃകകളുടെ ആവശ്യകതയും, കേരളീയ കല-സാഹിത്യ- ഭാഷ പ്രചാരണത്തിൽ പ്രവാസി മലയാളി സംഘടനകളുടെ പങ്ക് എന്നീ എട്ട് വിഷയങ്ങളിൽ ചർച്ചകളും ഗൾഫ്, ഏഷ്യ – പസഫിക്, യൂറോപ്പ് ആന്റ് യുകെ, അമേരിക്കൻ വൻകര, ആഫ്രിക്ക, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ, തിരികെ എത്തിയ പ്രവാസികൾ തുടങ്ങിയ ഏഴു മേഖലാ സമ്മേളനങ്ങളും 30നു 2 മുതൽ 6 വരെ നടക്കും.
സമ്മേളനത്തിൽ മന്ത്രിമാർ, വകുപ്പ് സെക്രെട്ടറിമാർ, വിഷയ വിദഗ്ധർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുമെന്നും സ്പീക്കർ പറഞ്ഞു.
ലോക കേരള സഭയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം കിട്ടിയ കാലഘട്ടം കൂടിയാണിത്. വിദേശകാര്യ വകുപ്പിന്റെ പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് അധികരിച്ചു ലോക കേരള സഭയുടെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടുകയും അതിൻ പ്രകാരം ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത്തരം മാതൃകകൾ രൂപീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്..
ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ച ശുപാർശകളിൽ 28 എണ്ണം നടപ്പിലാക്കി വരികയാണ്. 23 നിർദേശങ്ങൾ സംസ്ഥാന സർക്കാരാണ് നടപ്പിലാക്കുന്നത്. സർക്കാർ നടപ്പിലാക്കുന്നവയിൽ 16 നിർദേശങ്ങൾ നോർക്ക വകുപ്പും, ഏഴെണം ലോക കേരളസഭ സെക്രട്ടറിയേറ്റിന്റെ സഹായത്തോടെയുമാണ് സാധ്യമാക്കുന്നത്.ഇതിൽ 10 നിർദേശങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. ബാക്കിയുള്ള 13 നിർദേശങ്ങൾ നടപ്പിലാക്കി വരുന്നു. കേന്ദ്ര സർക്കാരിനു സമർപ്പിച്ച അഞ്ച് നിർദേശങ്ങൾ വിദേശകാര്യ വകുപ്പിന്റെ പാർലമെൻ്ററി കമ്മിറ്റി മുൻപാകെ വിശദമായി അവതരിപ്പിച്ചതായും സ്പീക്കർ വ്യക്തമാക്കി.
പ്രവാസി മിഷൻ, നോർക്ക കെയർ – സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, വിദേശ രാജ്യങ്ങളിലെ ഹെൽപ് ഡെസ്‌കുകൾ, സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോക കേരളം ഓണലൈൻ സേവനങ്ങൾ, നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ്, എയർപോർട്ട് ഹെൽപ് ഡസ്‌ക്, നോർക്ക പോലീസ് സ്റ്റേഷൻ തുടങ്ങിയ വിവിധ പദ്ധതികൾക്ക് പുറമേ പ്രതിനിധികൾ സർക്കാരിനു നേരിട്ട് സമർപ്പിച്ച പ്രപ്പോസലുകൾ ലോക കേരള സഭ സെക്രെട്ടെറിയേറ്റ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കാൻ ശ്രമങ്ങൾ നടത്തി വരുന്നതായും സ്പീക്കർ കൂട്ടിച്ചർത്തു.
നിയമസഭയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി വി അനുപമ, നോർക്ക സി ഇ ഒ അജിത് കൊളാശ്ശേരി എന്നിവർ പങ്കെടുത്തു.
