കോഴിക്കോട് : താമരശ്ശേരിയിലെ വിവാദമായ ‘ഫ്രഷ് കട്ട്’ അറവു മാലിന്യ സംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ തയ്യാറാണെന്ന് പ്ലാന്റ് ഉടമസ്ഥർ അറിയിച്ചു. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നിലവിലെ നീക്കം.
പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്ന നാട്ടുകാരുടെ താക്കീതും, പ്രദേശത്ത് കടുത്ത ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ടും പരിഗണിച്ചാണ് പ്ലാന്റ് മാനേജ്‌മെന്റ് ഈ തീരുമാനത്തിലെത്തിയത്.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിലവിൽ അന്തിമ കോടതി വിധി വരുന്നത് വരെ പ്ലാൻ്റ് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ജനവാസ മേഖലയിലെ മാലിന്യ സംസ്കരണത്തിനെതിരെ പ്രദേശവാസികൾ ദീർഘനാളായി സമരത്തിലായിരുന്നു. മാലിന്യം പുഴയിലേക്ക് തള്ളിയതും ദുർഗന്ധവും മറ്റ് പ്രശ്നങ്ങളും മൂലം ജീവിതം ദുസ്സഹമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
