‘കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നു’, റഷ്യന്‍ എണ്ണ ഇറക്കുമതി പുനഃക്രമീകരിച്ച് റിലയന്‍സ്; ട്രംപിന് വഴങ്ങിയെന്ന് കോണ്‍ഗ്രസ്…

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ക്രമീകരിക്കുന്നു എന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രഖ്യാപനം ചൂടുള്ള ചര്‍ച്ചയാകുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് നിരന്തരം അവകാശപ്പെടുന്നതിനിടെയാണ് റിലയന്‍സിന്റെ പ്രഖ്യാപനം. റിലയന്‍സ് നടപടി ട്രംപിന്റെ അവകാശവാദം ശരിവയ്ക്കുന്നതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാന മന്ത്രിയെയും പരിഹസിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. റിലയന്‍സ് എണ്ണ ഇറക്കുമതി ക്രമീകരിക്കുന്നു എന്ന വാര്‍ത്ത പങ്കുവച്ചാണ് ജയറാം രമേശിന്റെ പരിഹാസം. മോദി നിര്‍ദേശിക്കുന്നു, റിലയന്‍സ് നടപ്പാക്കുന്നു, ട്രംപ് തുറന്നുകാട്ടുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇന്ത്യ. റിലയന്‍സാണ് രാജ്യത്തേക്ക് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കമ്പനി റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ക്രമീകരിക്കും എന്നാണ് പുതിയ പ്രഖ്യാപനം. റഷ്യയ്ക്കെതിരെ അമേരിക്കയും യൂറോപ്പും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ തുടര്‍ന്നാണ് ഈ പുനഃക്രമീകരണം എന്നും എല്ലാ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നുമായിരുന്നു റിലയന്‍സിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!