യുഎസ് താരിഫില്‍ മുങ്ങി ഓഹരി വിപണി; നാലുദിവസത്തിനിടെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 10,000 കോടി രൂപ

മുംബൈ: ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും യുഎസ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. ഈ മാസത്തിന്റെ തുടക്കത്തിലെ നാലു വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിന്ന് 10,355 കോടി രൂപയാണ് പിന്‍വലിച്ചത്.

മാര്‍ച്ച് 21 മുതല്‍ മാര്‍ച്ച് 28 വരെയുള്ള ആറ് വ്യാപാര സെഷനുകളിലായി 30,927 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് വില്‍പ്പന. ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ 34,574 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അതേസമയം ജനുവരിയില്‍ ഇത് 78,027 കോടി രൂപയായിരുന്നു. യുഎസ് താരിഫ് ആഗോള വിപണിയില്‍ തീര്‍ത്ത അനിശ്ചിതത്വമാണ് ഇതിന് കാരണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 27 ശതമാനമാണ് പകരച്ചുങ്കമായി അമേരിക്ക ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!