ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ പ്രതികരിച്ച് സംവിധായകനും നടനുമായ മേജര്‍ രവി. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരില്‍ വിദ്യാര്‍ത്ഥികളേക്കാളും കൂടുതലുള്ളത് മറ്റ് ചിലരാണെന്നാണാണ് മേജര്‍ രവി പറയുന്നത്. സമരത്തിന് പിന്നില്‍ വിദേശ ഫണ്ടിങാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മേജര്‍ രവി ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു.
‘ഇന്ത്യയില്‍ പാര്‍ലമെന്റ് ആക്രമണം നടത്താന്‍ പോകാന്‍ ഈ പീക്കിരി പിള്ളേര കൊണ്ടൊന്നും സാധിക്കില്ല. എന്നിട്ടും അവിടെപ്പോയി പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും. അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ല’ എന്നാണ് മേജര്‍ രവി പറയുന്നത്.
സമരത്തില്‍ കുട്ടികള്‍ക്ക് അടി കൊള്ളുന്നത് കണ്ടപ്പോള്‍ ആദ്യം വിഷമം തോന്നിയിരുന്നു. എന്നാല്‍ പിന്നീട് നോക്കിയപ്പോഴാണ് കുട്ടികളല്ല കുട്ടന്മാരാണെന്ന് മനസിലായതെന്നും അദ്ദേഹം പറയുന്നു. സമരത്തിന്റെ തുടക്കം യുഎസില്‍ നിന്നാണെന്നും യുഎസ് ഫണ്ടിങാണ് സമരത്തിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ജോര്‍ജ് സോറസിനെപ്പോലുള്ളവരുടെ വിദേശ ഫണ്ടിങും ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയുമാണ് സമരത്തിന് പിന്നിലെന്നും മേജര്‍ രവി പറഞ്ഞു.
നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ അസ്ഥിരതയുണ്ടാക്കിയ അതേ പാറ്റേണ്‍ ഇന്ത്യയിലും നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമരത്തിന് പോയിരിക്കുന്നവരില്‍ വലിയൊരു വിഭാഗവും യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളല്ല. സമര രംഗത്ത് ഉയരുന്ന മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാകും. നീറ്റ് വിഷയത്തേക്കാള്‍ ഉപരിയായി മോദിയെ പുറത്താക്കുക, ഉമര്‍ ഖാലിദിനേയും ഷെര്‍ജീല്‍ ഇമാമിനേയും മോചിപ്പിക്കുക, ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുക തുടങ്ങിയ മുദ്രവാക്യങ്ങളാണ് ഉയരുന്നതെന്നും മേജര്‍ രവി പറഞ്ഞു.
വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായെത്തിയ നടിയും താരപുത്രിയുമായ വിസ്മയ മോഹന്‍ലാലിന്റെ നിലപാടിനെക്കുറിച്ചും മേജര്‍ രവി സംസാരിക്കുന്നുണ്ട്. വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്നും വിസ്മയുടെ പോസ്റ്റിനെ സിജെപിയ്ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കരുതെന്നുമാണ് മേജര്‍ രവി പറയുന്നത്.
”എനിക്ക് മായ എന്ന പെണ്‍കുട്ടിയെ ജനിച്ച് അന്ന് മുതല്‍ അറിയാം. ആ കുട്ടിയുടെ സ്വഭാവം എനിക്ക് അറിയാം. ആ കുട്ടിയ്ക്ക് രാഷ്ട്രീയം അറിയില്ല. മനുഷ്യത്വമുള്ള കുട്ടിയാണ്. കുട്ടിക്കാലം മുതലെ ഒരു പട്ടിയെ കണ്ടാല്‍ പോലും അതിന് പിന്നാലെ കരഞ്ഞു നടക്കുന്ന മായയെ ഞാന്‍ കണ്ടിട്ടുണ്ട്. അതിനെ രക്ഷിക്കൂവെന്ന് പറഞ്ഞു കൊണ്ട്.” മേജര്‍ രവി പറയുന്നു.
”ആ കുട്ടി വിയറ്റ്‌നാമിലാണ് പഠിച്ചത്. അവിടെ ഒരാള്‍ തെരുവു നായയെ ആക്രമിക്കുന്നത് കണ്ടിട്ട് ഇന്ത്യന്‍ സര്‍ക്കാരിനെ ബന്ധപ്പെട്ടാണ് ഇവിടേക്ക് കൊണ്ട് വന്ന് വീട്ടില്‍ വളര്‍ത്തുന്നത്. ആ കുട്ടി കണ്ടത് ഒരു ബ്ലോക്കിനകത്തിട്ട് ഒരു കുട്ടിയെ അടിക്കുന്നതാണ്. അത് പോസ്‌റ്റെടുത്തിട്ടു. അതിനെ ഫുള്‍ കോക്ക്രാച്ച് പാര്‍ട്ടിയ്ക്കുള്ള പിന്തുണയായി പറഞ്ഞ് പലരും പ്രചരിക്കുന്നുണ്ട്.
ഞാന്‍ അറിയുന്ന മായയ്ക്ക് എന്താണ് ഈ സംഭവമൊന്നും അറിയില്ല. ചെറിയ കുട്ടിയെ അടിക്കുന്നത് കണ്ടപ്പോള്‍ ചെയ്തതാണ്. അവിടെ ചെറിയ കുട്ടികളൊന്നും ഇല്ല. നീറ്റിന്റെ ഫുള്‍ഫോം അറിയാത്തവരാണ് അവിടെയുള്ളത്. ആ കുട്ടിയുടെ വികാരമാണ് അവിടെ പറഞ്ഞത്. അതിത്രയും വലിച്ച് നീട്ടേണ്ടതില്ല. കാര്യം പറഞ്ഞ് മനസിലാക്കിയാല്‍ മനസിലാകുന്ന ആളാണ്. അതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല” എന്നും മേജര്‍ രവി പറഞ്ഞു.
”അവിടെ നടക്കുന്നത് നീറ്റല്ല. കമ്യൂണിസ്റ്റും കോണ്‍ഗ്രസുമെല്ലാം അവിടെ ചെന്നിട്ടുണ്ട്. മുദ്രവാക്യം മോദിയെ പുറത്താക്കൂ എന്നാണ്. അപ്പോള്‍ നീറ്റ് മറന്നുവോ? ഫണ്ട് വന്നിരിക്കുന്നത് മോദിയെ മാറ്റാനാണ്. അത് വന്നിരിക്കുന്നത് അമേരിക്കയില്‍ നിന്നുമാണ്” എന്നും മേജര്‍ രവി പറഞ്ഞു.
