പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നടതുറക്കും. തുടർന്ന് മേൽശാന്തി ആഴിയിൽ അഗ്നി പകരും. പിന്നീട് തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം അനുവദിക്കും.ജനുവരി 15നാണ് മകരവിളക്ക്. മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു.
ഭസ്മവിഭൂഷിതനായി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലുള്ള അയ്യപ്പനെ മകരവിളക്ക് മഹോത്സവത്തിനായി ഉണർത്തും. 12നാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. 13ന് പന്തളം കൊട്ടാരത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.

മണ്ഡല കാലത്തിന്‍റെ ആദ്യഘട്ടത്തിൽ ഉണ്ടായ പിഴവുകൾ പരിഹരിച്ച് തീർത്ഥാടകർക്ക് സുഗമമായ ദർശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസും ദേവസ്വം ബോർഡും. ശബരി പീഠം മുതൽ സന്നിധാനം വരെ 36 കേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇവിടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകും. ക്യൂ കോംപ്ലക്സിൽ ആവശ്യമുള്ളവർ മാത്രം കയറിയാൽ മതിയാകും. തീർഥാടകരെ ക്യൂ കോംപ്ലക്സിൽ കയറ്റാതെ സന്നിധാനത്ത് കടത്തി വിട്ട് 30, 31 തിയതികളിൽ പരീക്ഷണം നടത്തും.
മകരവിളക്ക് തീർഥാടനത്തിനുള്ള വിപുലമായ തയാറെടുപ്പാണ് സന്നിധാനത്തും പമ്പയിലും. മണ്ഡലകാലത്തെ പോരായ്മകൾ വിലയിരുത്തി പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞാലേ പ്രശ്നങ്ങൾ തീരൂ.
വെർച്വൽ ക്യു കുറച്ചു
മകരവിളക്കിനു ജനുവരി 15 വരെയുള്ള എല്ലാ ദിവസവും വെർച്വൽക്യു ബുക്കിങ് പൂർത്തിയായി. പ്രതിദിനം 80,000 പേർക്കാണ് ദർശനം. അതിനു പുറമേ 10,000 പേർക്ക് സ്പോട് ബുക്കിങ് സൗകര്യം നൽകുന്നുണ്ട്. മണ്ഡല കാലത്ത് പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ കാത്തുനിൽപ് ചില ദിവസങ്ങളിൽ 18 മുതൽ 20 മണിക്കൂർ വരെ നീണ്ടു. കാത്തുനിന്നു തീർഥാടകർ വലഞ്ഞു. പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും താരതമ്യം ചെയ്യണം. പോരായ്മ കണ്ടെത്തി പരിഹാരം കാണുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചിട്ടുണ്ട്.
പതിനെട്ടാംപടി കയറ്റം
പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറയുന്നതാണു തിരക്കു നിയന്ത്രണം പാളുന്നതിനു കാരണമായി പൊതുവേ ഉയരുന്ന ആരോപണം. മിനിറ്റിൽ എത്ര പേരെ കയറ്റാൻ കഴിഞ്ഞു എന്നതിന്റെ കഴിഞ്ഞ വർഷത്തെ കൃത്യമായ കണക്കുണ്ട്. അതും പരിശോധിക്കണം. മിനിറ്റിൽ പരമാവധി 70 പേർ പടി കയറണമെന്നാണു പൊലീസിന്റെ നിർദേശം. എന്നാൽ മിക്കപ്പോഴും 60ൽ താഴെയായിരുന്നു.
