തൃശൂര്‍: ഗുരുവായൂർ ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ പള്ളിവേട്ട ദിനത്തില്‍ ഗുരുവായൂരപ്പന്‍ ശ്രീലകം വിട്ട് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കെഴുന്നള്ളി. സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിയ ഭഗവാനെ കണ്ട് ഭക്തസഹസ്രങ്ങള്‍ സായൂജ്യനിറവിലായി.

വൈകീട്ട് ശ്രീഭൂതബലിയെ തുടര്‍ന്ന് കൊടിമരത്തിനുസമീപം ഭഗവാനെ എഴുന്നള്ളിച്ചു പഴുക്കാമണ്ഡപത്തിലാ യിരുന്നു ദീപാരാധന. ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരിയാണു ചടങ്ങ് നിര്‍വഹിച്ചത്. പുറത്തേക്കെഴുന്നള്ളത്തിനു പെരുവനം കുട്ടന്‍മാരാരുടെ മേളം അകമ്പടിയായി. കൊമ്പന്‍ ഇന്ദ്രസെന്‍ സ്വര്‍ണ്ണക്കോലമേറ്റി.
നിറപറ ഒരുക്കിയാണ് ഭക്തര്‍ വരവേറ്റത്. എഴുന്നള്ളിപ്പ് കുളപ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം പള്ളിവേട്ട നടക്കും. നാളെ ആറാട്ടോടെയാണ് പത്തു ദിവസം നീണ്ട ഗുരുവായൂര്‍ ഉത്സവത്തിന് പരിസമാപ്തിയാകുക.
