സർക്കാർ ഒപ്പമില്ല… എംആര്‍ അജിത് കുമാറിന് തിരിച്ചടി, സസ്‌പെന്‍ഷന് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: സസ്‌പെന്‍ഷനെതിരെ എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണല്‍ വിസമ്മതിച്ചു. സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു അജിത് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ബുധനാഴ്ച മന്ത്രിസഭായോഗം നടക്കാനിരിക്കെയാണ് അടിയന്തര ഹര്‍ജിയുമായി അജിത് കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. മന്ത്രിസഭായോഗം പുതിയ ഡിജിപിയെ നിശ്ചയിക്കും. തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥര്‍ ഡിജിപിയായി പ്രമോട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും, സീനിയോറിറ്റി മറികടന്നുള്ള പ്രമോഷന്‍ തടയണമെന്നും അജിത് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിയില്‍ മൂന്നുമണിക്കൂറിലേറെ ട്രൈബ്യൂണല്‍ വാദം കേട്ടു. തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമപരമല്ല. ഉത്തരവ് ഗവര്‍ണര്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയതാണ്. നിയമപരമായി തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് ജിഎഡി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇറക്കേണ്ടതെന്നും എഡിജിപി അജിത് കുമാര്‍ വാദിച്ചു. അതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ എം ആര്‍ അജിത് കുമാര്‍ ഗുരുതരമായ കുറ്റം ചെയ്തയാളാണെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ്. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചതിലൂടെ, ഇരകള്‍ക്ക് നീതി നിഷേധിക്കുകയാണ് അജിത് കുമാര്‍ ചെയ്തത്. പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സസ്‌പെന്റ് ചെയ്യാന്‍ മതിയായ കാരണമാണ്. എംആര്‍ അജിത് കുമാര്‍ ഡിജിപിയാകാന്‍ യോഗ്യനല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!