അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കും; പിന്നാലെ ദിവ്യക്കെതിരെ കൂടുതല്‍ നടപടി; എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുമുണ്ടാകില്ല. നവീന്റെ കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ നില്‍ക്കേണ്ടത്. മറിച്ചുള്ള പ്രസ്താവനകള്‍ എല്‍ഡിഎഫ് നേതാക്കന്‍മാര്‍ നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇടതുമുന്നണി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിത്തിനിടെ ആയിരുന്നു പിണറായി വിജയന്റെ ഉറപ്പ്.

ദിവ്യക്കെതിരെ കേസ് എടുത്തിട്ടും ചോദ്യം ചെയ്യല്‍ വൈകുകയാണ്. ദിവ്യ ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പൊലീസ് അന്വേഷണത്തില്‍ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. അതേസമയം, ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വാദം കേള്‍ക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി.

അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും ദിവ്യ പറയുന്നു. പ്രസംഗത്തിന്റെ വീഡിയോ അടക്കം സമര്‍പ്പിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!