അമ്പലപ്പുഴ : വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പെയ്ഡ് ടാസ്ക് മുഖാന്തരം 10 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി രാമങ്കരി പൊലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തൃശ്ശൂർ ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി തിലേഷ് ( 40)നെയാണ് രാമങ്കരി പൊലീസ് അതിസാഹസികമായി ഇരിങ്ങാലക്കുടയിലെ ഒരു ബാറിൽ നിന്നും പിടികൂടിയത്.
നിരവധി സാങ്കേതിക വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ വളരെ സമർത്ഥമായാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കോയമ്പത്തൂർ സ്വദേശി സുന്ദർ സിംഗിനെ പോലീസ് കോയമ്പത്തൂരിൽ നിന്ന് മുൻപ് പിടികൂടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകും എന്നും രാമങ്കരി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. അമ്പലപ്പുഴ ഡി.വൈ.എസ്.പി രാജേഷ് കെ .എൻ ൻ്റെ നിർദ്ദേശപ്രകാരം രാമങ്കരി പൊലീസ് ഇൻസ്പെക്ടർ ജയകുമാർ വി യുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ പ്രേംജിത്ത്, എസ്.സി.പി.ഒ മുഹമ്മദ് കുഞ്ഞ് ,സി.പി.ഒ വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.