കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന എറണാകുളം ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി. ഓർത്തഡോക്സ് സഭാംഗമായ മേയ്ക്കമാലിൽ എം.ടി.വർഗീസിന്റ ( 90 ) സംസ്ക്കാരച്ചടങ്ങുകൾ പള്ളിയിൽ നടത്തുന്നതിനാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
ഉത്തരവ് പ്രകാരം ഓർത്തഡോക്സ് വൈദികർക്കും, മരണപ്പെട്ടയാളിന്റെ ബന്ധുക്കൾക്കും പള്ളിയിൽ പ്രവേശിച്ച് ശുശ്രൂഷകൾ നടത്തി മൃതദേഹം സെമിത്തേരിയിൽ ആചാരപ്രകാരം സംസ്ക്കരിക്കാം. വെള്ളി ( നാളെ 07-08-2026 ) ഉച്ചയ്ക്ക് 2നും വൈകുന്നേരം 5നും ഇടയിൽ ചടങ്ങുകൾ നടത്താം. ഓഗസ്റ്റ് 8,9,10 തീയതികളിലും പള്ളിയിൽ മരണാനന്തര ചടങ്ങുകൾ നടത്തുവാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
ക്രമസമാധാനപ്രശ്നം ഉണ്ടാകാതിരിക്കാൻ കുറുപ്പംപടി പോലീസിന് ഹൈക്കോടതി നിർദേശം നൽകി. എം.ടി.വർഗീസിന്റെ സഹോദരൻ എം.ടി.ജേക്കബ് ജൂലൈ 10ന് മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ സംസ്ക്കാരം ആചാരപ്രകാരം നടത്താൻ പാത്രിയർക്കീസ് പക്ഷം പള്ളി തുറന്ന് കൊടുത്തിരുന്നില്ല. കോടതി ഉത്തരവില്ലാതെ അനുവദിക്കാനാകില്ലെ ന്നായിരുന്നു നിലപാട്. പോലീസ് മധ്യസ്ഥശ്രമവും പരാജയപ്പെട്ടതോടെ ബന്ധുക്കൾ സെമിത്തേരിയിൽ പ്രാർത്ഥന നടത്തി മൃതദേഹം സംസ്ക്കരിക്കേണ്ടി വന്നു. ഇക്കാരണത്താലാണ് വർഗീസിന്റെ മകൻ എം.വി.റോയിയും പള്ളിയുടെ 1934 -ലെ സഭാ ഭരണഘടനപ്രകാരമുള്ള വികാരി ഫാ.ബിസൺ സണ്ണിയും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചത്.
