ബോഡി ബില്‍ഡിങ് താരങ്ങളുടെ നിയമനം; സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ

തിരുവനന്തപുരം: രാജ്യാന്തര ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് നിയമനം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ. ഇവരുടെ നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. ബോഡി ബില്‍ഡിങ് താരങ്ങളായ ഷിനു ചൊവ്വ, ചിത്തിരേഷ് നടേശന്‍ എന്നിവരെ ആംഡ് പൊലീസില്‍ ഇന്‍സ്പെക്ടര്‍മാരായി നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് നടപടി. ആംഡ് പൊലീസ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍ ബിജുമോന്‍ പിജെ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.

വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോടും പൊലീസ് മേധാവിയോടും ബറ്റാലിയന്‍ എഡിജിപിയോടും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പോര്‍ട്സ് ക്വാട്ടയില്‍ ഗസറ്റഡ് തസ്തികയില്‍ ഇവര്‍ക്കു നിയമനം നല്‍കുന്നത് സീനിയോറിറ്റിയെ ബാധിക്കു മെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഇത്തരത്തില്‍ നിയമിച്ച ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. തന്നെ മനഃപൂര്‍വം തോല്‍പ്പിച്ചതാണെന്നും വീണ്ടും പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ഷിനു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടി.രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയം നേടിയ കണ്ണൂര്‍ സ്വദേശി ഷിനു ചൊവ്വയെയും കൊച്ചി സ്വദേശി ചിത്തിരേഷ് നടേശനെയും ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരാക്കാ നുള്ള മന്ത്രിസഭാ തീരുമാനമാണ് വിവാദത്തിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!