മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരപ്രദേശത്തെ ശക്തമായി കുലുക്കിയ ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവിട്ടത്.
ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് പ്രകാരം ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 8.2 ആണ് രേഖപ്പെടുത്തിയത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി ഭൂചലനത്തിന്റെ തീവ്രത 7.0 ആയി രേഖപ്പെടുത്തിയപ്പോൾ, ഇൻഡൊനേഷ്യൻ ഭൂകമ്പ നിരീക്ഷണ ഏജൻസി 7.7 തീവ്രതയാണ് റിപ്പോർട്ട് ചെയ്തത്.
ഭൂചലനത്തെ തുടർന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഫിലിപ്പീൻസിലെ ചില തീരപ്രദേശങ്ങളിൽ ഒരു മീറ്ററിലധികം ഉയരമുള്ള തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യം മണിക്കൂറുകളോളം തുടരാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആളപായമോ വൻ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സാരംഗാനി പ്രവിശ്യയിലെ ഒരു പോലീസ് സ്റ്റേഷനിൽ ഭൂചലനത്തെ തുടർന്ന് വിള്ളലുകൾ രൂപപ്പെട്ടതായി റിപ്പോർട്ടുണ്ട്. ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ചിലർ ബോധരഹിതരായതായും പ്രാദേശിക പോലീസ് അധികൃതർ അറിയിച്ചു.
പസഫിക് സമുദ്രത്തെ ചുറ്റിപ്പറ്റിയുള്ള ഭൂകമ്പ-അഗ്നിപർവത സജീവ മേഖലയായ ‘റിംഗ് ഓഫ് ഫയർ’ ഭാഗത്താണ് ഫിലിപ്പീൻസും ഇൻഡൊനേഷ്യയും സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇത്തരം ഭൂചലനങ്ങൾ ഈ മേഖലയിൽ അസാധാരണമല്ല. തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും ബന്ധപ്പെട്ട ഏജൻസികൾ അഭ്യർഥിച്ചു.
