ചെന്നൈ : തമിഴ്നാട്ടിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിക്കേണ്ട ഏക സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകാൻ തമിഴക വെട്രി കഴകം (ടി വി കെ.) തീരുമാനിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയിനെ കോൺഗ്രസ് സംസ്ഥാന നേതാക്കൾ കണ്ടതിന് പിന്നാലെയാണ് ടി വി കെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
എ ഐ എ ഡി എം കെ പാർട്ടി എം പി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്നതും 2028 വരെ കാലാവധിയുള്ളതുമായ സീറ്റാണ് കോൺഗ്രസിന് നൽകിയത്. ടി വി കെ സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചതിന് പിന്നാലെ രാജ്യസഭാ സീറ്റും സ്വന്തമാക്കാൻ കഴിഞ്ഞത് കോൺഗ്രസിന് വലിയ രാഷ്ട്രീയ നേട്ടമായി മാറി.
സാധാരണ ഗതിയിൽ ലഭിക്കുമായിരുന്ന പാർലമെന്റ് അംഗത്വം വേണ്ടെന്ന് വച്ച് ടി വി കെ, കോൺഗ്രസിനെ കൂടുതൽ ചേർത്ത് പിടിക്കുന്നതിലെ രാഷ്ട്രീയവും വലിയ തോതിൽ ചർച്ചയാകുന്നുണ്ട്.
