കര്‍ണാടകയില്‍ ഇനി ഡികെ യുഗം; ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ; സിദ്ധരാമയ്യയുടെ മകനും മന്ത്രിസഭയില്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വിഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പിസി വിഷ്ണുനാഥ് ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

പതിമൂന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ ആഭ്യന്തരമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളായ കെ ജെ ജോര്‍ജ്, യുടി ഖാദര്‍ എന്നിവരും മന്ത്രിസഭയില്‍ ഇടം പിടിച്ചു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് നിയമസഭ സ്പീക്കറായിരുന്നു യു ടി ഖാദര്‍. കാസര്‍കോട് ജില്ലയിലെ ഉള്ളാല്‍ സ്വദേശിയാണ്. മംഗലൂരു നിയമസഭ മണ്ഡലത്തില്‍ നിന്നും നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയില്‍ ഇടംപിടിച്ചു.

സ്ഥാനമൊഴിഞ്ഞ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായി നിയമിച്ചു. മകന്‍ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിലേക്കും പരിഗണിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന ഡോക്ടര്‍ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. എം ബി പാട്ടീല്‍, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാര്‍ക്കഹോളി, യു ടി ഖാദര്‍, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, പ്രിയങ്ക് ഖാര്‍ഗെ, ഡോക്ടര്‍ യതീന്ദ്ര സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍. ജൂണ്‍ 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!