ലിസ് മാത്യുവിനേയും പ്രീത എ കെയെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

ന്യൂഡല്‍ഹി : സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക ലിസ് മാത്യുവിനേയും ഹൈക്കോടതി അഭിഭാഷക എ.കെ. പ്രീതയെയും കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ കേരള ഹൈക്കോടതിയിലെ വനിത ജഡ്ജിമാരുടെ എണ്ണം അഞ്ചാകും.

സുപ്രധാനമായ പല കേസുകളിലും ഹാജരായിട്ടുള്ള പ്രഗത്ഭ അഭിഭാഷകരാണ് ഇരുവരും.

കെ.കെ. വേണുഗോപാലിന്റെയും ഇന്ദു മല്‍ഹോത്രയുടെയും ജൂനിയറായിരുന്നു ലിസ് മാത്യു. സുപ്രധാന കേസുകളില്‍ അമിക്കസ് ക്യുറിയായിരുന്നു. കേരള ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ സുപ്രീം കോടതി സീനിയര്‍ അഭിഭാഷകയാണ് ലിസ് മാത്യു. രാജ്യത്തിന്റെ നിയമചരിത്രത്തില്‍ സുപ്രധാനമായ പത്തോളം കേസുകളില്‍ അമിക്കസ് ക്യുറി ആയിരുന്നു. 2011 മുതല്‍ 2016 വരെ കേരള സര്‍ക്കാരിന്റെ സ്റ്റാന്റിങ് കൗണ്‍സല്‍ ആയി സേവനമനുഷ്ഠിച്ചു. ശബരിമല യുവതി പ്രവേശനക്കേസിലും പത്മനാഭസ്വാമി ക്ഷേത്രം കേസിലും സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകയായിരുന്നു.

മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഒരു രോഗിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ ഉത്തരവ് എ.കെ. പ്രീത വാദിച്ച കേസിലാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. കേരള ഹൈക്കോടതി യില്‍ മൂന്ന് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് എ.കെ. പ്രീത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!