ഇന്ത്യയുടെ കരുതല്‍ എണ്ണ ശേഖരം എത്ര? എത്ര ദിവസത്തെ സ്റ്റോക്ക്?, കണക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന സൈനിക നീക്കത്തിന്റെ ഫലമായി ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം പൂര്‍ണമായി തടസ്സപ്പെടുന്ന സ്ഥിതി വന്നാലും 40 മുതല്‍ 45 ദിവസം വരെയുള്ള എണ്ണ ആവശ്യകത നിറവേറ്റാനുള്ള എണ്ണശേഖരം ഇന്ത്യയ്ക്ക് ഉള്ളതായി റിപ്പോര്‍ട്ട്.

നിലവില്‍ ഇന്ത്യയുടെ കൈവശം 10 കോടി ബാരല്‍ എണ്ണ സ്‌റ്റോക്ക് ആണ് ഉള്ളത്. സംഭരണ ടാങ്കുകളിലും ഭൂഗര്‍ഭ അറയിലുള്ള തന്ത്രപരമായ കരുതല്‍ ശേഖരത്തിലും രാജ്യത്തേയ്ക്ക് വരുന്ന കപ്പലുകളിലുമായാണ് ഈ സ്റ്റോക്ക് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ ഏകദേശം 88 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ആവശ്യമായ ഇന്ധനത്തിന്റെ 50 ശതമാനത്തിലധികവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഈ എണ്ണ ഇന്ത്യയില്‍ എത്തുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം പൂര്‍ണമായി തടസപ്പെടുമോ എന്ന ആശങ്കയിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം കൂടുതല്‍ കാലം തടസ്സപ്പെട്ടാല്‍ വലിയ പ്രതിസന്ധികളിലേക്ക് പോകുകയും പെട്രോള്‍- ഡീസല്‍ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാനും ഇടയുണ്ടെന്ന് കെപ്ലര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കരുതല്‍ ശേഖരങ്ങള്‍ ഹ്രസ്വകാലത്തേക്ക് മാത്രമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണെന്നും ദീര്‍ഘകാലത്തെ വിതരണ തടസ്സം ഇത് പരിഹരിക്കില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മംഗലാപുരം, പാഡൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് രാജ്യത്തെ പെട്രോളിയം റിസര്‍വ് (SPR) സൗകര്യങ്ങളുള്ളത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ക്രൂഡ് ഓയിലിന്റെ വില ഏകദേശം പത്ത് ശതമാനം ഉയര്‍ന്നിരുന്നു.

കടല്‍ വഴിയുള്ള അസംസ്‌കൃത എണ്ണയുടെ കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്നും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് എന്ന ഈ ഇടുങ്ങിയ കടലിടുക്ക് വഴിയാണ് എത്തുന്നത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ രാജ്യമാണ് ഇന്ത്യ.

ഹോര്‍മുസ് അടച്ചിടല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് കടക്കുകയാണെങ്കില്‍ പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് ബദലായി ഇന്ത്യക്ക് മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. പശ്ചിമാഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, അമേരിക്ക എന്നീ വിതരണക്കാരെ കൂടാതെ റഷ്യന്‍ എണ്ണയേയും ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരും.

യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, യുഎസ് സുപ്രീം കോടതി ട്രംപിന്റെ ഉയര്‍ന്ന തീരുവകള്‍ റദ്ദാക്കിയതോടെ ഈ കരാറില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. റഷ്യന്‍ എണ്ണ വാങ്ങുകയാണെങ്കില്‍ ട്രംപിന്റെ പുതിയ ഉപരോധങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നാല്‍, പുതിയ സാഹചര്യങ്ങള്‍ മൂലം ഉപരോധത്തില്‍നിന്ന് ഇന്ത്യയ്ക്ക് ഇളവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!