റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍, കപ്പലുകള്‍ കത്തിക്കുമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധസേന വെടിവെച്ചു വീഴ്ത്തി. 

ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ (ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്) ആസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തി. രണ്ട് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സി പറയുന്നു. ഇസ്രയേല്‍-യുഎസ് ആക്രമണങ്ങള്‍ക്കിടയിലും സംപ്രേഷണം തടസ്സമില്ലാതെ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 154 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ലബനന്റെ തെക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിലും നടന്ന ബോംബാക്രമണങ്ങളിൽ 28,500 ൽ അധികം ആളുകൾ പലായനം ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് അടച്ചിട്ടതായി ഇറാൻ അറിയിച്ചു. അതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും തീയിടുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം.

ഇറാന്റെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങാന്‍ പൗരന്‍മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രയേല്‍, ഗാസ, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് പൗരന്മാരോട് മടങ്ങാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!