സത്യങ്ങൾ വിളിച്ചു പറയും… മെൻസ് കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വ‍ർ

തിരുവനന്തപുരം : 16 ദിവസം ജയിലിൽ കിടന്നപ്പോൾ മെൻസ് കമ്മീഷൻ വേണം എന്ന ബോധ്യം കൂടിയെന്ന് രാഹുൽ ഈശ്വർ. കൂടുതൽ ശക്തമായി പോരാടുമെന്ന് ജയിൽ മോചിതനായ ശേഷമുള്ള ആദ്യം ഫേസ്ബുക്ക് പോസ്റ്റിൽ രാഹുൽ കുറിച്ചു.

2018 ൽ ജയിലിൽ ശബരിമല അയ്യപ്പന് വേണ്ടി നിരാഹാരം കിടന്നപ്പോൾ മറുഭാഗത്ത് ഉണ്ടായിരുന്ന അതേ തീവ്ര ഫെമിനിസ്റ്റ് ശക്തികളാണ് ഇപ്പോഴും കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. കോടതി വിധി ലംഘിക്കാതെ, കോടതി വിധി മാനിച്ചു കൊണ്ടുള്ള സത്യങ്ങൾ പുറത്ത് പറയുമെന്നും അഭിഭാഷകൻ്റെ അനുമതിയ്ക്ക് വേണ്ടി കാക്കുകയാണെന്നും രാഹുൽ പറയുന്നു. മെൻസ് കമ്മീഷൻ വിഷയത്തിലും ജയിക്കുമെന്ന് കുറിച്ചാണ് രാഹുൽ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പലതും പറയാനുണ്ടെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ പലതും പറയാൻ പറ്റില്ലെന്നും ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കലും കള്ളത്തെ കള്ളം കൊണ്ട് ജയിക്കാൻ കഴിയില്ലെന്നും കള്ളത്തെ സത്യം കൊണ്ടേ ജയിക്കാൻ സാധിക്കൂ. കേസിനെക്കുറിച്ച് സംസാരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍, എന്നാല്‍ ഒരുകാര്യം പറയാം തന്നെ നോട്ടീസ് നല്‍കാതെയാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ പ്രോസിക്യൂഷൻ ഉൾപ്പെടെ കോടതിയില്‍ പറഞ്ഞത് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ്. പൊലീസ് റിപ്പോർട്ട് കിട്ടിയില്ലെന്ന് പ്രൊസിക്യൂഷൻ കോടതിയില്‍ കള്ളം പറഞ്ഞു. ജാമ്യം നിഷേധിക്കാനാണ് പ്രോസിക്യൂഷൻ കള്ളം പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിയുംവരെ തന്നെ അകത്തിടാൻ നോക്കി. താൻ പുറത്തുനിന്നാൽ സർക്കാരിനെതിരെ സംസാരിച്ചേനെ. തനിയ്ക്ക് എതിരെ വന്നത് വ്യാജ പരാതിയാണ്. പൊലീസിനെതിരെ ആയിരുന്നില്ല നിരാഹാരം. മെൻസ് കമ്മീഷന് വേണ്ടിയാണ് നിരാഹാരം കിടന്നത്. കൂടുതൽ കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു. പറയരുതെന്ന് നിർദ്ദേശം ലഭിച്ചത് കൊണ്ട് പറയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!