4 വയസുകാരിക്കു നേരെ 3 വർഷം ലൈംഗികാതിക്രമം; 62കാരന് 110 വർഷം തടവ്, 6 ലക്ഷം പിഴ

ആലപ്പുഴ: നാല് വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 110 വർഷം തടവുശിക്ഷ. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടിൽ രമണനെ (62) ആണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) തടവിനു ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് 110 വർഷം തടവ്. 6 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

പെൺകുട്ടിയെ ഇയാൾ മൂന്ന് വർഷക്കാലം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2019ൽ തുടങ്ങിയ പീഡനം 2021ലാണ് പുറത്തറിയുന്നത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ പെൺകുട്ടി ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്താണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പീഡന വിവരം പുറത്തു പറഞ്ഞാൽ പൊലീസ് പിടിക്കുമെന്നു ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അതിക്രമത്തിൽ പെൺകുട്ടിയ്ക്കു മുറിവേൽക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ  അമ്മൂമ്മയാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞ് അമ്മയെ അറിയിച്ചത്.

വൈകാതെ വിവരം പൊലീസിനേയും ചൈലഡ് ലൈൻ അധികൃതരേയും അറിയിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടും ആരോടും പറയാതെ മറച്ചുവച്ച പ്രതിയുടെ ഭാര്യയും കേസിൽ  ഉൾപ്പെട്ടിട്ടുണ്ട്. വിചാരണ സമയത്ത് ഇവർ കിടപ്പിലായിരുന്നു. കേസിൽ പ്രോസിക്യൂഷൻ 29 സാക്ഷികളേയും 28 രേഖകളും കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!