പാകിസ്ഥാനെ ബഹുമാനിക്കണം, അവരുടെ കൈയില്‍ ആറ്റംബോംബ് ഉണ്ട്; വിവാദമായി മണിശങ്കർ അയ്യരുടെ പ്രസ്താവന

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തണമെന്നും അല്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. അവരുടെ കൈയില്‍ അണുബോംബ് ഉണ്ടെന്നും നമ്മുടെ സര്‍ക്കാര്‍ അവരെ പ്രകോപിപ്പിച്ചാല്‍ ഇന്ത്യയ്ക്ക് നേരെ പ്രയോഗിക്കുമെന്നും അയ്യര്‍ പറഞ്ഞു.

അതേസമയം മണി ശങ്കര്‍ അയ്യറുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. പാകിസ്ഥാന്റെയും ഭീകരരുടേയും ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നതെന്നാ യിരുന്നു ബിജെപിയുടെ പ്രതികരണം.

‘പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണം. കാരണം അവരുടെ കയ്യില്‍ അണുബോംബുണ്ട്. ബഹുമാനിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ അണുബോംബ് പ്രയോഗിക്കുന്നതിനെപ്പറ്റി അവര്‍ ആലോചിക്കും. അവരോടു സംസാരിക്കണം. അതിനുപകരം സൈനിക ശക്തി വര്‍ധിപ്പിക്കുന്നതു പിരിമുറുക്കം കൂട്ടും. ഒരു ‘ഭ്രാന്തന്‍’ ലഹോറില്‍ ബോംബ് ഇടാന്‍ തീരുമാനിച്ചാല്‍, റേഡിയേഷന്‍ അമൃത്സറിലെത്താന്‍ 8 സെക്കന്‍ഡ് എടുക്കില്ല’- ഇതായിരുന്നു അയ്യരുടെ പ്രസ്താവന.

പ്രധാനമന്ത്രിക്കെതിരെയും പരോക്ഷ വിമര്‍ശനം  മണിശങ്കര്‍ അയ്യര്‍ ഉന്നയിച്ചു. വിശ്വഗുരു ആകുന്നതിന് പാകിസ്ഥാനുമായുള്ള നമ്മുടെ പ്രശ്നങ്ങള്‍ അത് എത്ര ഗുരുതരസ്വഭാവമുള്ളതും ആകട്ടെ, നാം അത് പരിഹരിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് കാണിക്കണം. എന്നാല്‍, ഇക്കഴിഞ്ഞ പത്തുകൊല്ലത്തില്‍ ഒരു കഠിനപ്രയത്നവും ഉണ്ടായിട്ടില്ല, അയ്യര്‍ പറഞ്ഞു.

എന്നാല്‍, പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതിനു പിന്നാലെ, തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്ന് വിശദീകരിച്ച് അയ്യര്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!