സവര്‍ക്കറെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കി : ബന്ധു സത്യകി കോടതിയില്‍

പൂനെ: വി ഡി സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ തടവില്‍ നിന്നും മോചിപ്പിച്ചത് 1923 ല്‍ കാക്കിനാഡയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലെ പ്രമേയവും പൊതുജന ആവശ്യവും പരിഗണിച്ചാണെന്ന് ബന്ധു സത്യകി സവര്‍ക്കര്‍. കോടതിയിലാണ് സത്യകി ഇക്കാര്യം വ്യക്തമാക്കിയത്. ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവര്‍ക്കു വേണ്ടി കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കിയില്ലെന്നും സത്യകി പറഞ്ഞു.

രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന മാനനഷ്ടത്തിന്റെ ക്രോസ് വിസ്താരത്തിനിടെയാണ് പരാമര്‍ശങ്ങള്‍ നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് പവാറാണ് സത്യകിയെ വിസ്തരിച്ചത്. 2023 മാര്‍ച്ചില്‍ ലണ്ടനില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് സത്യകി സവര്‍ക്കര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഔദ്യോഗിക കത്തുകളിലും അപേക്ഷകളിലും ‘യുവര്‍ മോസ്റ്റ് ഒബീഡിയന്റ് സര്‍വന്റ്’ (നിങ്ങളുടെ ഏറ്റവും വിശ്വസ്തനായ ദാസന്‍) എന്ന് എഴുതുന്നത് അന്നത്തെ ബ്രിട്ടീഷ് ഭരണകാലത്തെ ഒരു സാധാരണ ശൈലി മാത്രമായിരുന്നുവെന്ന് സത്യകി പറഞ്ഞു. അത്തരമൊരു വാചകം ഉണ്ടെങ്കിലും, ആ രേഖയില്‍ സവര്‍ക്കറുടെ ഒപ്പില്ല. ഒപ്പില്ലാത്തതിനാല്‍ തന്നെ അപേക്ഷ സവര്‍ക്കര്‍ തന്നെ എഴുതിയതാണോ അതോ വ്യാജമാണോ എന്ന് തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും സത്യകി കോടതിയില്‍ അറിയിച്ചു. അടുത്ത ക്രോസ് വിസ്താരം ജൂലൈ 7ന് തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!