കേരള ചരിത്രത്തിലെ ഏറ്റവും വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് നാലര പതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്താണെങ്കിലും, അദ്ദേഹം ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്നുള്ള നിർണായക വിവരങ്ങൾ സൈബർ വിഭാഗത്തിന്റെ അന്വേഷണത്തിൽ ലഭിച്ചതായി റിപ്പോർട്ട്.
സുകുമാരകുറുപ്പ് മരിച്ചു എന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കാനിരിക്കെയാണ് പുതിയ കണ്ടെത്തൽ. ഇതിനെ തുടർന്ന് ഇൻ്റർപോൾ സഹായം തേടാൻ കേരള ക്രൈംബ്രാഞ്ച് തീരുമാനിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള മലയാളിയായ വയോധികൻ ബ്രൂണെയിൽ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, സൈബർ വിഭാഗം ഇത് ഹാക്ക് ചെയ്തിരുന്നതായി അവകാശപ്പെടുന്നുണ്ട്.
കണ്ടെത്തിയ വയോധികൻ കുറുപ്പിന്റെ വിദേശത്തുള്ള ഭാര്യയുമായും ബന്ധുക്കളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും, ഇതിന്റെ ശബ്ദ സംഭാഷണം അടക്കം ഉടൻ പുറത്തുവരുമെന്നും വിവരമുണ്ട്.
ബ്രൂണെയിൽ ഒരു ചൈനീസ് സ്വദേശിയുമായി ചേർന്ന് ബിസിനസ് നടത്തിവരുന്ന ഇയാൾ, മലയാളി ആയിരുന്നിട്ടും അവിടത്തെ മലയാളികളുമായോ ഇന്ത്യക്കാരുമായോ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ലെന്നതും സംശയത്തിന് കാരണമായി. എങ്കിലും, ഇത് സുകുമാരക്കുറുപ്പ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയും ഇന്റർപോളിന്റെ അടക്കം സഹായവും ആവശ്യമാണ്.
