ദുഃഖവും ദുരിതവും മാറ്റിവച്ച് മഹാബലി തമ്പുരാനെ വരവേൽക്കുകയാണ് ഓരോ വീടിന്റെയും അകത്തളങ്ങളും. അത്തം മുതൽ തുടങ്ങിയ ഒരുക്കങ്ങളാണ് പത്താം നാളായ തിരുവോണ ദിനത്തിൽ ഇന്ന് പൂർണതയിലെത്തുന്നത്. ഇല്ലായ്മകളും വല്ലായ്മകളും മറന്ന് പൊലിമ ഒട്ടും കുറയാതെ ഓണം ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
വ്യത്യസ്തമായ ഒരാഘോഷമാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവൻ മലയാളികളും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവർഷ മാസമായ പൊന്നിൻ ചിങ്ങത്തിലാണ് ഓണം വരുന്നത്. ഓണം കേരളത്തിന്റെ കാർഷികോത്സവം കൂടിയാണ്. അത്തം നാളിൽ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാൾ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്.
ഓണക്കാലത്തോടനുബന്ധിച്ച് പലതരത്തിലുള്ള വിനോദങ്ങളിലും കേരളീയർ ഏർപ്പെടാറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അത്തം, വള്ളം കളി, പുലിക്കളി, തിരുവാതിരക്കളി, കൈകൊട്ടികളി ഇവയൊക്കെ അതിൽ ഉൾപ്പെടും. വഞ്ചിയിൽ പാട്ടും പാടി തുഴഞ്ഞുകൊണ്ട് മത്സരത്തിൽ ഒന്നാമതെത്താൻ ശ്രമിക്കുന്നതാണ് വള്ളം കളി. കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഈ വിനോദത്തിനു പ്രാധാന്യം. പുലിയുടെ വേഷം കെട്ടിയുള്ള കളിയാണ് ‘പുലിക്കളി’. നല്ല മെയ്‌വഴക്കവും ബലവുമുള്ള പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്. ഇതിനെ കടുവകളി എന്നും ഇതിനു പറയാറുണ്ട്.
ഏറ്റവും പ്രധാന ആകർഷണം എന്നുപറയുന്നത് മറ്റൊന്നുമല്ല കേട്ടോ ഓണസദ്യ തന്നെയാണ്. നാക്കിലയിലാണ് പൊതുവെ ഓണസദ്യ വിളമ്പാറ്. അച്ചാറുകൾ, തോരൻ അവിയൽ, കാളൻ, ഓലൻ, എരിശ്ശേരി, പപ്പടം, പായസം എന്നിങ്ങനെ വിവിധ തരം വിഭവങ്ങൾ അടങ്ങിയതാണ് ഓണസദ്യ.
എല്ലാ മലയാളികൾക്കും ഭാരത് വിഷൻ ന്യൂസിന്റെ സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ …..🌹
