മുംബൈ: പുതിയ ഫീൽഡിങ് പരിശീലകനെ നിയമിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷാണ് ഇന്ത്യയുടെ പുതിയ ഫീൽഡിങ് കോച്ച്. ടി ദിലീപിന് പകരക്കാരനായാണ് ശുഭദീപ് ഘോഷ് എത്തുന്നത്. നേരത്തേ ദിലീപിന്റെ കരാർ നീട്ടാൻ ബിസിസിഐ തയ്യാറായിരുന്നില്ല. സിംബാബ്‌വെ പര്യടനത്തിലാണ് ദിലീപ് ഇന്ത്യൻ ടീമിൽ നിന്ന് പടിയിറങ്ങിയത്.
ശ്രീലങ്കയ്‌ക്കെതിരേ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്ന അടുത്ത പോരാച്ചം. ശുഭ്ദീപ് ഘോഷ് ഇന്ത്യൻ പരിശീലക സംഘത്തിന്റെ ഭാഗമായശേഷമുള്ള ആദ്യ പരമ്പര കൂടിയായി ശ്രീലങ്കൻ പോര് മാറും. 57കാരനായ ഘോഷ് 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അസം സീനിയർ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.
ടി ദിലീപിന്റെ കരാർ അവസാനിച്ചെങ്കിലും ഒരു വർഷത്തെ അധിക കാലാവധി നൽകിയിരുന്നു. ഇതോടെയാണ് അദ്ദേഹം തുടർന്നത്. എന്നാൽ പിന്നീട് കരാർ നീട്ടെണ്ടെന്ന തീരുമാനത്തിൽ ബിസിസിഐ എത്തി ഇതോടെയാണ് അദ്ദേഹം ടീം വിട്ടത്.
സഹപരിശീലകനായ ടെൻ ഡോഷെയും ടീമിന്റെ പടിയിറങ്ങിയിരുന്നു. ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തിയതിന് പിന്നാലെയാണ് ടെൻ ഡോഷെ അസിസ്റ്റന്റ് കോച്ചായി വന്നത്. ബാറ്റിങ്, ഫീൽഡിങ് വിഭാഗങ്ങളിൽ ഗംഭീറിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു ടെൻ ഡോഷെ. അതിനിടെ സിതാംശു കൊട്ടക്കിനേയും ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായി ബിസിസിഐ നിയമിച്ചിരുന്നു.
