പാകിസ്ഥാനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ; ഏഴ് വിക്കറ്റ് വിജയവുമായി സെമിയിലേക്ക്

ദുബൈ: വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 56 റണ്‍സിന്റെ വിജയലക്ഷ്യം 68 പന്തുകള്‍ നില്‍ക്കെ ഇന്ത്യ മറികടന്നു. 18 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാകിസ്ഥാനു വേണ്ടി സന ഫാത്തിമ് മൂന്നുവിക്കറ്റ് നേടി. സെമിബര്‍ത്ത് നേരത്തെ ഉറപ്പാക്കിയ ഇന്ത്യ, ഗ്രൂപ്പ് ചാംപ്യന്മാരായാണ് മുന്നേറുന്നത്. സ്‌കോര്‍: പാകിസ്ഥാന്‍ – 18.1 ഓവറില്‍ 55ന് പുറത്ത്, ഇന്ത്യ – 8.4 ഓവറില്‍ മൂന്നിന് 57.

അനായാസ ജയം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി, നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിയാണ് യുവതാരം ഷഫാലി വര്‍മ തുടങ്ങിയത്. ആദ്യ ഓവറില്‍ 9 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിയത്. എന്നാല്‍ രണ്ടാം ഓവര്‍ എറിഞ്ഞ പാക് ക്യാപ്റ്റന്‍ ഫാത്തിമ സന, നാലു പന്തിന്റെ ഇടവേളയില്‍ ഷഫാലിയേയും (12) പ്രതിക റാവലിനെയും (4) മടക്കി ഇന്ത്യന്‍ ക്യാംപിനെ ഞെട്ടിച്ചു. തന്റെ തൊട്ടടുത്ത ഓവറില്‍, കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ സ്മൃതി മന്ധാനയെ (9) കൂടി പുറത്താക്കി ഇന്ത്യന്‍ മുന്‍നിരക്ക് വന്‍ പ്രഹരമേല്‍പ്പിച്ചു.

ഇതോടെ നാലോവറില്‍ മൂന്നിന് 29 എന്ന നിലയില്‍ ഇന്ത്യ പരുങ്ങലിലായി. പിന്നീടൊന്നിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയും ശ്രദ്ധയോടെ കളിച്ച് ഇന്ത്യയെ വിജയ തീരമണച്ചു. ഹര്‍മന്‍പ്രീത് 18ഉം ദീപ്തി 12ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

പാകിസ്ഥാന്‍ 55ന് പുറത്ത്

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഓപ്പണര്‍മാരായ ഷവാല്‍ സുല്‍ഫിഖര്‍ (14), മുനീബ അലി (13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മൂന്നുവീതം വിക്കറ്റുകള്‍ പിഴുത പ്രേമ റാവത്തും ശ്രീ ചരണിയും മികച്ച പ്രകടനം പുറത്തെടുത്ത് പാക് ബാറ്റിങ് നിരയുടെ അടിവേരറുത്തു. ദീപ്തി ശര്‍മ്മയും രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കിയതോടെ പാകിസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു.

മത്സരത്തിന്റെ അഞ്ചാം ഓവറില്‍ ഓപ്പണര്‍ മുനീബയെ ബോള്‍ഡാക്കി സ്പിന്നര്‍ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ ശ്രീചരണി ഗുല്‍ ഫെറോസയെയും ഷവാല്‍ സുല്‍ഫിക്കറിനെയും വീഴ്ത്തിയതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി. പാക്ക് മധ്യനിരയും വാലറ്റവും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ 18.1 ഓവറില്‍ പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!