ഡ്രസ്സിങ് റൂമിലിരുന്ന് വേപ് വലിച്ച് റിയാന്‍ പരാഗ്; ഐപിഎല്ലില്‍ പുതിയ വിവാദം…

ചണ്ഡീഗഡ്: ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം വീണ്ടും വിവാദത്തില്‍. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ഇ-സിഗരറ്റ്(വേപ്) വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഇന്നലെ മുല്ലന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിങ്സിനിടെയാണ് സംഭവം.

മത്സരത്തിന്റെ 16-ാം ഓവറില്‍ ബ്രോഡ്കാസ്റ്റ് കാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ സിഗരറ്റ്(വേപ്)ഉപയോഗിക്കുന്നത് കാമറയില്‍ പതിഞ്ഞത്. പരാഗ് ഇതു സാവധാനം വലിക്കുന്നതും പുക പുറത്തേയ്ക്കു ഊതി വിടുന്നതും ദൃശ്യങ്ങളില്‍ കാണാം. പരാഗ് പുറത്തായി ഗ്രസ്സിങ് റൂമിലെത്തി നിമിഷങ്ങള്‍ക്കകമായിരുന്നു ഇത്. ദൃശ്യങ്ങള്‍ പെട്ടെന്നു തന്നെ വ്യാപകമായി പ്രചരിച്ചതോടെ പരാഗിനെതിരെ നടപടി വേണമെന്ന് ആവശ്യമുയരുകയും ചെയ്തു.

മത്സരത്തില്‍ 16 പന്തില്‍ 29 റണ്‍സെടുത്ത പരാഗ് നിര്‍ണായക സമയത്താണ് പുറത്തായത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണ് പരാഗിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ആരാധകര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. 15കാരന്‍ വൈഭവ് സൂര്യവംശി അടക്കമുള്ള യുവതാരങ്ങള്‍ക്ക് ക്യാപ്റ്റന്‍ എന്ത് മാതൃകയാണ് കാട്ടുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

വേപ്പിംഗിനെക്കുറിച്ച് ഐപിഎല്ലില്‍ പ്രത്യേകം നിയമങ്ങള്‍ നിലവിലില്ലെങ്കിലും, സ്റ്റേഡിയത്തിനകത്തും ഡ്രസ്സിങ് റൂമിലും പുകയിലയോ അനുബന്ധ ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്നത് ബിസിസിഐയുടെ ആരോഗ്യ-സുരക്ഷാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സഞ്ജു സാംസന്റെ പിന്‍ഗാമിയായി രാജസ്ഥാന്‍ റോയല്‍സിന്റെ സ്ഥിരം ക്യാപ്റ്റനായ 24 വയസ്സുകാരനായ പരാഗ്, നായകനെന്ന നിലയില്‍ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ഈ വിവാദവും ഉയരുന്നത്. 9 ഇന്നിങ്‌സുകളില്‍നിന്ന് വെറും 117 റണ്‍സ് മാത്രം നേടിയ താരത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!