ഡാളസ്: 2026 ഫിഫ ലോകകപ്പിൽ പ്രീക്വാർട്ടർ ഫൈനലിൽ തന്നെ പോർച്ചുഗൽ പുറത്തായതിന് പിന്നാലെ ദേശീയ ടീം പരിശീലകൻ റോബര്‍ട്ടോ മാര്‍ട്ടിനസ് സ്ഥാനമൊഴിഞ്ഞു. മാർട്ടിനസിന്റെ രാജിയോടെ പോർച്ചുഗൽ ദേശീയ ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
‘ഇതൊരു യുഗത്തിന്റെ അവസാനമാണ്. ടീമിന് ഇനി പുതിയ ആശയങ്ങളും പുതിയ നേതൃത്വവും ആവശ്യമാണ്. ലോകകപ്പ് വിജയിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാകാതെ പോയപ്പോൾ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് തോന്നി. മൂന്നര വർഷക്കാലം പോർച്ചുഗൽ ടീമിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് എന്റെ കരിയറിലെ ഏറ്റവും വലിയ അനുഭവങ്ങളിലൊന്നാണ്. ഒരുപാട് മനോഹരമായ ഓർമ്മകളുമായാണ് ഞാൻ മടങ്ങുന്നത്,’ മാർട്ടിനസ് പറഞ്ഞു.
അതേസമയം, അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് പോർച്ചുഗലിനെ കീഴടക്കി സ്പെയിൻ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ മൈക്കൽ മെറീനോ നേടിയ ഏക ഗോളാണ് സ്പെയിനിന് നിർണായക വിജയം സമ്മാനിച്ചത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് യാത്രയും പ്രീക്വാർട്ടറിൽ അവസാനിച്ചു.
ഗോൾരഹിത സമനിലയിലേക്ക് മത്സരം നീങ്ങുന്നതിനിടെയാണ് സ്പെയിൻ നിർണായക പ്രഹരം നടത്തിയത്. ബോക്സിന് പുറത്തുനിന്ന് ലഭിച്ച പാസ് സ്വീകരിച്ച മെറീനോ പ്രതിരോധനിരയെ മറികടന്ന് ഗോൾകീപ്പറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. തിരിച്ചടിക്കാനായി ശേഷിച്ച സമയത്ത് പോർച്ചുഗൽ ശക്തമായി ശ്രമിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല.
ഇൻജുറി ടൈമിന്റെ ആറാം മിനിറ്റിൽ ബെർണാർഡോ സിൽവയുടെ ഹെഡർ നേരിയ വ്യത്യാസത്തിൽ ക്രോസ് ബാറിന് മുകളിലൂടെ പോയത് പോർച്ചുഗലിന്റെ ഏറ്റവും മികച്ച അവസരമായി. അവസാന നിമിഷങ്ങളിൽ ലഭിച്ച ഫ്രീകിക്കും ഫലമുണ്ടാക്കാനാകാതെ വന്നതോടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ റൊണാൾഡോയും സംഘവും ടൂർണമെന്റിൽ നിന്ന് പുറത്തായി.
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തിളങ്ങാനായില്ല. ഗോൾ ലക്ഷ്യമാക്കി ഏതാനും ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല. ഇതോടെ ലോകകപ്പിൽ മറ്റൊരു കിരീടമെന്ന സ്വപ്നം സഫലമാകാതെ ഇതിഹാസ താരത്തിന്റെ ലോകകപ്പ് അധ്യായം അവസാനിച്ചു
ആദ്യ പകുതി മുഴുവൻ ഇരുടീമുകളും ആക്രമണ ഫുട്ബോൾ പുറത്തെടുത്തെങ്കിലും ഗോൾ മാത്രം പിറന്നില്ല. മൂന്നാം മിനിറ്റിൽ മൈക്കൽ ഒയർസബാലിന്റെ ശക്തമായ ഷോട്ട് പോർച്ചുഗൽ ഗോൾകീപ്പർ രക്ഷപ്പെടുത്തി. ആറാം മിനിറ്റിൽ ജോവോ കാൻസെലോയുടെ ദൂരത്തുനിന്നുള്ള ശ്രമം ലക്ഷ്യം കണ്ടില്ല. എട്ടാം മിനിറ്റിൽ ഒഴിഞ്ഞ ഗോൾമുഖത്തിന് മുന്നിൽ ഒയർസബാലിന് ലഭിച്ച മികച്ച അവസരവും നഷ്ടമായി.
16-ാം മിനിറ്റിൽ സ്പെയിനിന്റെ തുടർച്ചയായ രണ്ട് ഗോൾശ്രമങ്ങൾ പോർച്ചുഗൽ ഗോൾകീപ്പർ തടഞ്ഞു. 37-ാം മിനിറ്റിൽ റൊണാൾഡോയുടെ ഷോട്ടും സ്പാനിഷ് ഗോൾകീപ്പർ മനോഹരമായി സേവ് ചെയ്തു. ആദ്യ പകുതിയിൽ സ്പെയിൻ എട്ട് ഷോട്ടുകളും പോർച്ചുഗൽ അഞ്ച് ഷോട്ടുകളും ലക്ഷ്യമാക്കി നടത്തിയെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
ഒടുവിൽ ഇൻജുറി ടൈമിൽ മെറീനോയുടെ നിർണായക ഗോൾ സ്പെയിനിന് ക്വാർട്ടർ ഫൈനൽ ടിക്കറ്റും പോർച്ചുഗലിന് ടൂർണമെന്റിൽ നിന്നുള്ള പുറത്താകലും സമ്മാനിച്ചു.
