ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം തികയുമ്പോഴും പ്രതിയാരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നീതിക്കായി അലഞ്ഞ് കുടുംബം. കേസിൽ പുനരന്വേഷണവും തങ്ങൾ ആവശ്യപ്പെടുന്ന പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. ഡി. സതീശനെ നേരിൽ കാണാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം.
2021 ജൂൺ 30-നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. കേസിൽ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ സമീപവാസി അർജുനെ ഒന്നരവർഷം മുൻപ് കട്ടപ്പന പോക്സോ കോടതി വെറുതെ വിട്ടിരുന്നു. വിധി വന്ന് ഒരു വർഷം പിന്നിട്ടിട്ടും യഥാർത്ഥ പ്രതി ആരാണെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്നാൽ, കോടതി വെറുതെവിട്ട അർജുൻ തന്നെയാണ് പ്രതിയെന്ന് പെൺകുട്ടിയുടെ കുടുംബവും പൊലീസും ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
പ്രതിയായ അർജുനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കട്ടപ്പന പോക്സോ കോടതി വിധിയിൽ, അന്വേഷണ ഘട്ടത്തിൽ പൊലീസിന് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലും കേസ് ശക്തമായി കോടതിയിൽ അവതരിപ്പിക്കുന്നതിലും ഉണ്ടായ പോരായ്മകളാണ് പ്രതി രക്ഷപ്പെടാൻ കാരണമായതെന്ന ആക്ഷേപം ശക്തമാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണങ്ങൾക്കിടെയാണ്, പുതിയ സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
