കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിൽ മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ഒത്തുതീർപ്പിനില്ലെന്ന് പരാതിക്കാരൻ പറഞ്ഞത്തോടെയാണ് ഹർജി തല്ലിയത്. ഇൻസോംനിയ എന്ന പ്രോഗ്രാമിന്റെ പേരിൽ 35 ലക്ഷം തട്ടിച്ചു എന്നാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. ആരോപണം ഇരുവരും നിഷേധിച്ചിരുന്നു.
പരിപാടിയുടെ പേരിൽ പരാതിക്കാരനിൽ നിന്നും രണ്ട് ഘട്ടമായി പണം വാങ്ങുകയായിരുന്നുവെന്നാണ് പരാതി.. പരിപാടിയിൽ നിക്ഷേപിച്ചാൽ ആ പരിപാടിയുടെ ലാഭവിഹിതത്തിൽ മൂന്നിലൊരു ശതമാനവും നിക്ഷേപത്തുകയും തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.
ആദ്യ ഗഡുവായി 23 ലക്ഷം രൂപയും രണ്ടാമതായി 12 ലക്ഷം രൂപയും നൽകിയതായും പരാതിയിലുണ്ട്.കേസിൽ ഒന്നാം പ്രതിയാണ് ആദി. ലാഭവിഹിതമോ നിക്ഷേപത്തുകയോ തിരികെ ലഭിക്കാതെ വന്നതിന് പിന്നാലെയാണ് പരാതിക്കാരൻ ആദിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
