കലൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആക്രമണം; മുഖ്യപ്രതി പിടിയില്‍…

കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസിലെ മുഖ്യപ്രതിയായ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലി പിടിയിലായി. പാലക്കാട് ചെര്‍പ്പുളശേരിയിലുള്ള ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസമായി അക്ബറിനായി പൊലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

ഇയാള്‍ പാലക്കാട് വിട്ടുപോയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചത്. തുടര്‍ന്ന് വാഹനങ്ങള്‍ രൂപമാറ്റം ചെയ്യുന്ന ചെര്‍പ്പുളശേരിയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. സ്വന്തം വാഹനം രൂപമാറ്റം വരുത്തി ദൂരേക്ക് കടക്കാന്‍, അല്ലെങ്കില്‍ സംസ്ഥാനം തന്നെ വിടാന്‍ പ്രതി പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

മൂന്ന് അക്രമികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മലപ്പുറം എടപ്പാള്‍ സ്വദേശി ആല്‍ബിന്‍, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ സാബിത്ത്, അരുണ്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അക്ബര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ്. ഇയാളുടെ ഹോട്ടലിലെ ജീവനക്കാരാണ് അറസ്റ്റിലായവര്‍. മത്സരപ്പരീക്ഷാ പരിശീലനത്തിനായി കൊച്ചി കലൂരില്‍ താമസിക്കുന്ന പാലക്കാട്, കോഴിക്കോട് സ്വദേശിനികള്‍ ചൊവ്വ പുലര്‍ച്ചെ 4.30നു സമീപത്തെ കടയില്‍ ചായകുടിക്കാന്‍ എത്തിയപ്പോഴാണു സംഭവം.

കടയുടെ സമീപമുണ്ടായിരുന്ന 2 സ്ത്രീകള്‍ ഉള്‍പ്പെടെ 11അംഗ സംഘമാണു യുവതികളെ ആക്രമിച്ചത്. സംഘത്തിലെ 11 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു. സംഘത്തിലെ ചിലര്‍ കമന്റടിക്കുകയും അശ്ലീല ചേഷ്ട കാണിക്കുകയും ചെയ്തപ്പോള്‍ യുവതികള്‍ പ്രതികരിച്ചു. ദേഹത്തു കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതികള്‍ അതു ഫോണില്‍ പകര്‍ത്തി. ഇതോടെ അക്രമികള്‍ ഫോണ്‍ എറിഞ്ഞുപൊട്ടിക്കുകയും കൈപിടിച്ചു തിരിക്കുകയും ചെയ്തു. സംഘത്തിലെ ഒരാള്‍ യുവതികളുടെ വസ്ത്രം വലിച്ചുകീറി, തള്ളിത്താഴെയിട്ടു ചവിട്ടി. പരുക്കേറ്റ യുവതികള്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആശുപത്രിയിലെ ത്തി ചികിത്സ തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!