കോഴിക്കോട് : കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയ്ക്കും, മകനും ദാരുണാന്ത്യം. രമ്യ സുധീഷ് , മകൻ എട്ടു വയസുകാരൻ ശിവനന്ദ് എന്നിവരാണ് മരിച്ചത്.
കാൽവഴുതി ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തോട്ടത്താംകണ്ടി ഭാഗത്താണ് ഒഴുക്കിൽപ്പെട്ടത്. അമ്മയെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയ്ക്കായി തിരച്ചിൽ നടത്തുന്നതിനിടെ പാലേരി തോട്ടത്തത് കണ്ടികടവിൽ നിന്നാണ് ഫയർ ഫോഴ്സ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. തുണി അലക്കിക്കൊണ്ടിരി ക്കെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത് രമ്യയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കുട്ടിയെ രക്ഷിക്കാനായി അമ്മയും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ രമ്യ മുങ്ങി മരിക്കുകയായിരുന്നു. രമ്യയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
