ആശുപത്രി ബിൽ 20 ലക്ഷം, മെഡിസെപ് നൽകിയത് 83,000; സർക്കാർ ഇൻഷുറൻസിനെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ തുച്ഛമെന്ന് പരാതി. ന്യൂമോണിയ ബാധിച്ച് മരിച്ച കല്ലാച്ചി സ്വദേശിയായ 63-കാരന്റെ ചികിത്സയ്ക്കായി 20 ലക്ഷത്തോളം രൂപ ചിലവായെങ്കിലും ഇൻഷുറൻസ് വഴി അനുവദിച്ചത് വെറും 83,000 രൂപ മാത്രമാണ്. രണ്ടുമാസത്തോളംനീണ്ട ആശുപത്രിവാസത്തിനുശേഷം രോഗി മരിക്കുകയും ചെയ്തു.

ന്യൂമോണിയയെത്തുടർന്ന് ജനുവരി ഒന്നിനാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കല്ലാച്ചി സ്വദേശിയെ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 24 വരെ ഇവിടെ തുടർന്നു. 24-നാണ് രോഗി മരിച്ചത്. ”ന്യൂമോണിയയായിരുന്നു.

പിന്നീട് മറ്റു പ്രശ്‌നങ്ങൾകൂടി ഉണ്ടായി. വെന്റിലേറ്ററിലുൾപ്പെടെ കിടന്നു. പിന്നീട് അവിടെനിന്ന് മാറ്റി. അച്ഛന്റെ രോഗം സുഖപ്പെടുമെന്ന് തോന്നിയിരുന്നു. അതിനിടെയാണ് മരിച്ചത്. ആശുപത്രിയിൽ 19,86,101 രൂപ ചെലവായി. ആ തുക അടച്ച ശേഷമാണ് ആശുപത്രിയിൽനിന്ന് മടങ്ങിയത്” -മകൻ പറഞ്ഞു.

റവന്യൂവകുപ്പിൽ ഉദ്യോഗസ്ഥയായ മകളുടെ മെഡിസെപ്പിലാണ് അച്ഛൻ ഉൾപ്പെട്ടിരുന്നത്. മരണശേഷം ഇൻഷുറൻസ് തുക അനുവദിച്ചപ്പോൾ ആശുപത്രിയിൽനിന്ന് 83,000 രൂപ തിരിച്ചുനൽകുകയായിരുന്നു. അപ്പോഴാണ് 20 ലക്ഷത്തോളം ചികിത്സച്ചെലവ് വന്നിട്ടും ചുരുങ്ങിയ തുകമാത്രമാണ് അനുവദിച്ചതെന്ന് ബന്ധുക്കൾക്ക് മനസ്സിലായത്.

ഇതിനെതിരേ മെഡിസെപ്പ് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം. ഇനി ഉപഭോക്തൃതർക്ക പരിഹാരഫോറത്തെയും സമീപിക്കാനാണ് തീരുമാനം. കഴിഞ്ഞവർഷം 80,000-ലേറെ രൂപ ആശുപത്രിയിൽ ചെലവായപ്പോൾ അതിന്റെ പകുതിയോളമായിരുന്നു അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!