ഇടുക്കി: വയസ്സ് നൂറ് കടന്നെങ്കിലും പൗരന്റെ കടമ നിർവ്വഹിക്കുന്നതിൽ തരിമ്പും വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ച് 104 വയസുകാരി ത്രേസ്യാമ്മ പാറശേരി. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ വോട്ടർമാരിൽ ഒരാളായ ത്രേസ്യാമ്മ, ഇടുക്കിയിലെ ന്യൂമാൻ എൽപി സ്കൂൾ ബൂത്തിലെത്തിയാണ് തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.
വാർദ്ധക്യ സഹജമായ അവശതകളെ അവഗണിച്ചാണ് ത്രേസ്യാമ്മ വോട്ട് ചെയ്യാൻ ബൂത്തിലെത്തിയത്. ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാനുള്ള ആവേശം ഈ 104-ാം വയസ്സിലും അവർ കൈവിട്ടിട്ടില്ല. പുതിയ തലമുറ വോട്ട് ചെയ്യാൻ മടിച്ചുനിൽക്കുമ്പോൾ, വോട്ട് രേഖപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് തന്റെ പ്രവർത്തിയിലൂടെ അവർ കാണിച്ചുതരുന്നു.
ബൂത്തിലെത്തിയ ത്രേസ്യാമ്മയെ മറ്റ് വോട്ടർമാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വലിയ ആദരവോടെയാണ് സ്വീകരിച്ചത്. ജനാധിപത്യത്തിനുള്ള പ്രതിബദ്ധതയുടെയും തളരാത്ത പോരാട്ടവീര്യത്തിന്റെയും മികച്ച ഉദാഹരണമായി ത്രേസ്യാമ്മ പാറശേരി മാറി.
