റോബിന്റെ വഴിയേ മിടുക്കിയും; ഇടുക്കിയിലെ മിടുക്കിയ്ക്ക് എം. വി. ഡിയുടെ പൂട്ട്…

കട്ടപ്പന : ഇടുക്കിയില്‍ നിന്നും തിരുവനന്തപുരത്തേയ്്ക്ക് സര്‍വീസ് ആരംഭിച്ചപ്പോള്‍ തന്നെ മിടുക്കി ബസ് എംവിഡിയുടെ കസ്റ്റഡിയില്‍. പുലര്‍ച്ചെ നെടുങ്കണ്ടത്തു നിന്നും സര്‍വീസ് ആരംഭിക്കാന്‍ എത്തിയപ്പോഴാണ് എം. വി. ഡി. ഉദ്യോഗസ്ഥര്‍ ബസ് പിടികൂടുന്നത്. ഇതോടെ മലയോര നാട്ടില്‍ നിന്നും തലസ്ഥാനത്തേയ്ക്കുള്ള യാത്ര സ്വപ്നം കണ്ടിരുന്നവര്‍ക്ക് തിരിച്ചടിയായി.

നെടുങ്കണ്ടത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് ആരംഭിച്ച മിടുക്കി ബസ് ആണ് പെര്‍മിറ്റ് വയലേഷന്റെ പേരില്‍ എം. വി. ഡി. ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റിലാണ് ബസ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ കോണ്‍ടാക്ട് കാര്യേജ് ബസ്് സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തുന്നുവെന്ന് പറഞ്ഞാണ് ബസ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

കേന്ദ്ര സര്‍ക്കാരിന് മൂന്ന് വര്‍ഷത്തെ ടാക്സ് ഇനത്തില്‍ മൂന്നരലക്ഷത്തോളം രൂപയും സംസ്ഥാന സര്‍ക്കാരിന് ഒരു ലക്ഷത്തോളം രൂപയും അടച്ചിട്ടും സര്‍വീസ് നടത്താന്‍ അനുമതിയില്ലായെന്ന് ഉടമ പറയുന്നു. രണ്ട് കൊല്ലം മുന്‍പ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിന് സംഭവിച്ചതു തന്നെ ഇവിടെയും സംഭവിച്ചു.

പ്രവാസിയായ യുവാവിന്റെ പിന്തുണയോടെ ഭാര്യയും സഹോദരിയും ചേര്‍ന്നാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്്. മലയോര പ്രദേശമായ നെടുങ്കണ്ടത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തുന്ന സര്‍വീസിന് മികച്ച പിന്തുണയും ലഭിച്ചു. ദീപാവലി ദിനത്തില്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ തന്നെ യാത്രക്കാരെയും ജീവനക്കാരെയും നിരാശയിലാക്കി ബസ് പുലര്‍ച്ചെ പിടിച്ചെടുത്തു.

നെടുങ്കണ്ടം പോലീസിന്റെ കസ്റ്റഡിയിലാണ് ബസ്. മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉടമകള്‍. വിനോദ സഞ്ചാര ഭൂമിയായ ഇടുക്കിയെയും തലസ്ഥാന നഗരിയെയും ബന്ധിപ്പിക്കുന്നതിനാണ്് ബസ് സര്‍വീസ ആരംഭിച്ചത്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യവും യൂണിഫോം ഉള്‍പ്പെടെ ജീവനക്കാരുടെ സേവനവും ഒരുക്കി.

വനിതകള്‍ ആരംഭിച്ച സംരഭത്തിന് വനിത ജീവനക്കാരുടെ ഉള്‍പ്പെടെ സേവനമുണ്ടാകും. ഇതുവരെ ബസ് സര്‍വീസിനായി 55 ലക്ഷത്തോളം രൂപ മുടക്കിയതായി ഉടമകള്‍ പറഞ്ഞു. ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം മേഖലയിലുള്ളവരെ ഇവിടേയ്ക്ക് ആകര്‍ഷിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് സര്‍വീസ് ആരംഭിച്ചത്. ഇടുക്കിയിലുള്ളവര്‍ക്ക് തിരുവനന്തപുരത്ത് എത്താനും സൗകര്യപ്രദമാണ്.

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് എ. ഐ. ടി. പി സര്‍വീസ് ആരംഭിക്കുന്നത്. നിരവധി പേര്‍ക്ക് ജോലി നല്‍കുന്ന യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന സര്‍വീസ് ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഉടമ പറഞ്ഞു. പ്രവാസിയായ യുവാവ് നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ഉപജീവനത്തിനായാണ് ഈ സംരംഭത്തിനായി പണം മുടക്കിയത്. എന്നാല്‍ സര്‍വീസ് ആരംഭിച്ച ദിവസം തന്നെ തങ്ങളെ ഗതാഗത വകുപ്പ് ചതിയ്ക്കുകയായിരുന്നുവെന്ന് ഉടമകള്‍ പറഞ്ഞു. ബസ് സര്‍വീസ് ആരംഭിക്കാതിരിക്കാന്‍ ചിലര്‍ തടസ്സം നില്‍ക്കുന്നുവെന്നും ആരോപണമുയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!