നോക്കുവിദ്യ പാവകളിയിലെ അതുല്യ പ്രതിഭ പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു

കോട്ടയം : പത്മശ്രീ പുരസ്‌കാര ജേതാവും, അന്യ നിൽക്കുന്ന കലാരൂപമായ നോക്കുവിദ്യ പാവകളി വിദഗ്ധയുമായ മൂഴിക്കൽ പങ്കജാക്ഷി  (90) അന്തരിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയാണ്.

പരമ്പരാഗത കലാരൂപമായ നോക്കുവിദ്യ പാവകളിക്ക് ലോകമെമ്പാടും അംഗീകാരം നേടിക്കൊടുക്കുന്നതിൽ പങ്കജാക്ഷി അമ്മ വഹിച്ച പങ്ക് വലുതാണ്. 2020-ലാണ് പത്മശ്രീ നൽകി രാജ്യം ആദരിച്ചത്.

പതിനൊന്നാം വയസ്സു മുതൽ കലാരംഗത്ത് സജീവമായ ഇവർ, തന്റെ മാതാപിതാക്കളിൽ നിന്നാണ് ഈ കലാരൂപം അഭ്യസിച്ചത്..

പങ്കജാക്ഷി അമ്മയ്ക്ക് പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും മൂലം പാവകളി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെ മുത്തശ്ശിയുടെ പാരമ്പര്യം തുടര്‍ന്ന് ഇപ്പോള്‍ കൊച്ചുമകള്‍ കെ എസ് രഞ്ജിനിയാണ് ഇത് അവതരിപ്പിക്കുന്നത്.

പുതിയ ആളുകള്‍ ഇത് പഠിക്കാന്‍ താല്പര്യം കാണിക്കാത്തത് കാരണം ഈ കല അന്യംനിന്നുപോകുമോ എന്ന ആശങ്ക ഈ കലാരൂപത്തിനുണ്ട്.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പങ്കജാക്ഷി അമ്മയുടെ കലാരൂപത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമിയുടെ അവാർഡും ഫെല്ലോഷിപ്പും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്.

ഫ്രാൻസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ തന്റെ കലാവൈഭവം അവതരിപ്പിച്ച് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുക്കാൻ ഇവർക്ക് സാധിച്ചു.

പണ്ടുകാലത്ത് ഓണനാളുകളില്‍ തറവാടുകളുടെ മുറ്റത്ത് അരങ്ങേറിയിരുന്ന കലാരൂപമാണിത്. പാട്ടിനൊപ്പം മേല്‍ചുണ്ടില്‍ ഉറപ്പിച്ച കോലിനു മുകളില്‍ പാവകളെ ഉറപ്പിച്ച് ചരട് വലിച്ച് കഥാമുഹൂര്‍ത്തങ്ങള്‍ക്ക് ചേരുംവിധം ചലിപ്പിച്ചാണ് ഇത് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!