ഹൈദരാബാദ് : തന്റെ ബൗളിങിന്റെ മൂര്‍ച്ച അളക്കുന്നവര്‍ക്ക് മുന്നില്‍ വീണ്ടും കിണ്ണം കാച്ചി പന്തുകളുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മുഹമ്മദ് ഷമി. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തുടക്കത്തില്‍ തന്നെ ഷമി ഞെട്ടിച്ചു. വെടിക്കെട്ട് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിനേയും അഭിഷേക് ശര്‍മയേയും തന്റെ അടുത്തടുത്ത ഓവറുകളില്‍ മടക്കിയാണ് ഷമി എസ്ആര്‍എചിനെ വെട്ടിലാക്കിയത്.
ഹെഡ് 7 റണ്‍സിലും അഭിഷേക് പൂജ്യത്തിനു ഔട്ട്. ഷമി 4 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് രണ്ട് വിലപ്പെട്ട വിക്കറ്റുകള്‍.
താരത്തിന്റെ നാലോവര്‍ സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍. സമീപ കാലത്തൊന്നും ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും ഷമിക്ക് ഇടം നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. കോച്ച് ഗൗതം ഗംഭീര്‍, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ക്കു നേരെയാണ് ആരാധകരുടെ ചോദ്യങ്ങളുയര്‍ന്നത്.
ഫിറ്റ്‌നസ് ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ് ഷമിയെ നിരന്തരം തഴയുന്നത്. എന്നാല്‍ താരം ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് പന്തെറിഞ്ഞത്. സമാന മികവാണ് ഐപിഎല്ലിലും പുറത്തെടുക്കുന്നത്.
ഷമിയെ തുടര്‍ച്ചയായി തഴയുന്നതില്‍ ആരാധകര്‍ വിരല്‍ ചൂണ്ടുന്നത് പരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ക്കു നേരെയാണ്. ഷമിയെ പോലെ ഇത്രയും മികവുള്ള ബൗളറെ ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ടീമിനു പുറത്തിരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു ആരാധകര്‍ ചോദിക്കുന്നു.
ഇന്ത്യ കിരീടം നേടിയ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലാണ് ഷമി അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. പിന്നീട് ഒരു ഫോര്‍മാറ്റിലും അവസരം കിട്ടിയില്ല. പരിക്കു മാറി ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ഷമി ബംഗളിനായി രഞ്ജിയിലടക്കം മികച്ച ബൗളിങാണ് പുറത്തെടുത്തത്. രഞ്ജിയില്‍ ഈ സീസണില്‍ 37 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.
