‘ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്’; കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതി

കണ്ണൂര്‍: വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ കെ രാഗേഷിനെ തള്ളി സിപിഎം നേതാവ് പി കെ ശ്രീമതി. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ അധികാരമുണ്ട്. ചിലപ്പോള്‍ മാറ്റിയില്ല എന്നും വരാം. മാറ്റവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. അതെന്തു കൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു.

ഉദ്യോഗസ്ഥയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്ന് ശ്രീമതി പറഞ്ഞു. കെ കെ രാഗേഷ് വ്യക്തമായി കാര്യം പറയണം. എന്നാലേ എല്ലാവര്‍ക്കും ബോധ്യപ്പെടൂ. ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്. ഇന്നിന്ന കാരണങ്ങളാലാണ് എന്ന് രാഗേഷ് വ്യക്തമായി പറയുകയാണ് വേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു. വിഴിഞ്ഞത്തില്‍ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് വ്യക്തമാക്കി.

ആറന്മുള വിമാനത്താവള പദ്ധതിയേയും പി കെ ശ്രീമതി പിന്തുണച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാണെങ്കില്‍, ആ പദ്ധതി നടപ്പാക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. ഈ വിമാനത്താവളം ശബരിമലയിലേക്ക് വരുന്ന, ആന്ധ്ര മുതല്‍ ഇങ്ങോട്ടുള്ളവര്‍ക്ക് വരുന്നതിന് സൗകര്യപ്രദമാണ്. ഇതിനെ തടസ്സപ്പെടുത്തരുത്. കേരളത്തെ മുന്നോട്ടു നയിക്കുന്ന, വികസനകാര്യത്തില്‍ സംസ്ഥാനത്തിന് കുതിപ്പുണ്ടാക്കുന്ന പദ്ധതികള്‍, അത് എയര്‍പോര്‍ട്ട് ആയാലും തുറമുഖമായാലും നമുക്ക് വേണമെന്നു തന്നെയാണ് തന്റെ നിലപാടെന്നും പി കെ ശ്രീമതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!