തിരുവനന്തപുരം : ശബരിമലയുടെ മണ്ഡലകാല പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇനിമുതൽ വഴിപാട്, ജീവനക്കാരുടെ ശമ്പളം അടക്കമുള്ളവ ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. റൂം ബുക്കിംഗ് പൂർണമായും ഓൺലൈൻ വഴിയാക്കും. മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
അതേസമയം ആഗോള അയ്യപ്പ സംഗമം ഇനിയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല. ശബരിമല ചീഫ് കോ-ഓർഡിനേറ്റിങ് ഓഫീസറായി പി വിജയനെ നിയമിക്കുകയും ചെയ്തു.
മണ്ഡലകാലത്തെ ശബരിമലയിലെ ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നിവയിൽ ഇനി വിട്ടുവീഴ്ച വേണ്ട എന്നാണ് ബോർഡിന്റെ തീരുമാനം. റൂമുകൾക്ക് നടപ്പാക്കിയിരുന്ന ഡെപ്പോസിറ്റ് സംവിധാനം പിൻവലിച്ച് 50 രൂപ സർവീസ് ചാർജ് മാത്രമായി റൂമുകൾ നൽകും. തിരക്ക് നിയന്ത്രിക്കാൻ 450 എഐ ക്യാമറകൾ സ്ഥാപിക്കുമെന്നും കെ ജയകുമാർ വ്യക്തമാക്കി.
സന്നിധാനത്ത് തീർത്ഥ കുളം സ്ഥാപിക്കുന്നതും ദേവസ്വം ബോർഡ് ആസ്ഥാനത്ത് ശബരിമല കൺട്രോൾ റൂം തുറക്കാനും തീരുമാനമായി. ശബരിമലയുമായി ബന്ധപ്പെട്ട ഉയർന്ന ആരോപണങ്ങളിൽ തെറ്റായ വാർത്തകളിൽ ശബരിമല ഇടം പിടിക്കരുതെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു.
