“ഞാൻ ഓടിളക്കി വന്നവനല്ല, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവൻ”: എൻഎസ്എസ് നടപടിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ

പത്തനംതിട്ട  : പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ട എൻ.എസ്.എസ് നേതൃത്വത്തിന്റെ നടപടിക്കെതിരെ തുറന്നടിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. താൻ ഓടിളക്കി വന്നവനല്ലെന്നും ജനാധിപത്യപരമായ രീതിയിൽ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാജിക്കത്ത് നേരത്തെ തന്നെ നൽകിയിട്ടും തന്നെ പുറത്താക്കിയെന്ന നടപടിയുടെ പിന്നിലെ ചേതോവികാരം എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാ ണെന്നും അദ്ദേഹത്തോട് വ്യക്തിപരമായ വിയോജിപ്പുകളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻ.എസ്.എസ് ആസ്ഥാനത്തുനിന്നുള്ള നിർദ്ദേശപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടത്.

തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള 64 വർഷം കൊണ്ട് കെട്ടിപ്പടുത്ത പത്തനാപുരം യൂണിയന്റെ മുന്നൂറ് കോടിയോളം വരുന്ന ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ഗണേഷ് കുമാർ ആരോപിച്ചു. മതേതര വിശ്വാസിയായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് താനെന്നും സമുദായത്തിന് മുകളിൽ രാഷ്ട്രീയ താല്പര്യങ്ങൾ പ്രതിഷ്ഠിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിതാവ് മരിക്കുന്നതിന് മുൻപ് നൽകിയ ഉപദേശം സുകുമാരൻ നായരെ എതിർക്കരുത് എന്നതായിരുന്നുവെന്നും ആ വാക്ക് താൻ എന്നും പാലിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടു ദിവസം മുൻപ് വരെ തന്നോട് വലിയ സ്നേഹം കാണിച്ച ജനറൽ സെക്രട്ടറിക്ക് പെട്ടെന്നുണ്ടായ മാറ്റം അദ്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ തന്നെ വിമർശിച്ചത് പോലും സുകുമാരൻ നായരോടുള്ള അടുപ്പം കാരണമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് ആരംഭിച്ച ‘പത്മ കഫെ’യുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ മന്ത്രി പൂർണ്ണമായും തള്ളി. കണക്കുകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും പണത്തിന്റെ കാര്യത്തിൽ തനിക്ക് അവിഹിതമായ മോഹങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളുടെ മന്ത്രിയായ താൻ നക്കാപ്പിച്ചയ്ക്ക് വേണ്ടി അഴിമതി നടത്തുമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്.

അൻപത് രൂപയുണ്ടെങ്കിൽ അതുകൊണ്ട് ജീവിക്കാൻ തനിക്കറിയാമെന്നും സാമ്പത്തികമായ ഒരു നേട്ടവും സമുദായ പ്രവർത്തനത്തിൽ നിന്ന് ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സത്യസന്ധതയുടെ കാര്യത്തിൽ തന്റെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സംശയമില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

താൻ രാഷ്ട്രീയത്തിലും സിനിമയിലും സജീവമാകുന്നതിന് മുൻപ് തന്നെ വലിയ സാമ്പത്തിക ചുറ്റുപാടിൽ വളർന്നയാളാണെന്ന് ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ എസി കാർ ഉപയോഗിച്ചിരുന്നതായും സൂപ്പർ സ്റ്റാറുകൾക്ക് പോലും ബെൻസ് ഇല്ലാത്ത കാലത്ത് താൻ ആ കാറിൽ സഞ്ചരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ അഴിമതി നടത്തി പണം സമ്പാദിക്കേണ്ട ഗതികേട് തനിക്കില്ല. അഴിമതി നടത്തേണ്ടി വരുന്ന ദിവസം രാഷ്ട്രീയം അവസാനിപ്പിക്കും. തന്നെ പുറത്താക്കാൻ ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

യൂണിയൻ പ്രസിഡന്റിന്റേത് ഏകാധിപത്യ പ്രവണതകളാണെന്ന് ആരോപിച്ചാണ് 11 ഭരണസമിതി അംഗങ്ങൾ കഴിഞ്ഞയാഴ്ച രാജിവെച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഭരണസമിതി പിരിച്ചുവിട്ട് താൽക്കാലിക സമിതിക്ക് ചുമതല നൽകിയതെന്ന് കരയോഗം രജിസ്ട്രാർ അറിയിച്ചു. എന്നാൽ ഈ രാജികൾ ആസൂത്രിതമാണെന്നാണ് മന്ത്രിയുടെ പക്ഷം. എൻ.എസ്.എസ് ആസ്ഥാനത്തെ ചിലർക്ക് പത്തനാപുരം യൂണിയന്റെ സ്വത്തുക്കളിൽ കണ്ണുണ്ടെന്നും അത് സ്വന്തമാക്കാനാണ് തന്നെ മാറ്റിനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പദവികളിൽ ആര് ഇരുന്നാലും അവരെ ബഹുമാനിക്കണമെന്ന പിതാവിന്റെ നിലപാട് താൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമുദായ സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ രാഷ്ട്രീയമായി ബാധിക്കില്ലെന്ന് ഗണേഷ് കുമാർ വിശ്വസിക്കുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തനിക്ക് ഇത്തരം നടപടികൾ തടസ്സമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മതേതര നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് തന്നെ സമുദായ നന്മയ്ക്കായി പ്രവർത്തിക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളത്. തന്നെ ഇത്രയും കാലം പിന്തുണച്ച കരയോഗം അംഗങ്ങളോട് നന്ദിയുണ്ടെന്നും പുതിയ ഭരണസമിതിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം പറഞ്ഞു.

സുകുമാരൻ നായരുമായുള്ള ബന്ധം താൻ അവസാനിപ്പിക്കില്ലെന്നും എന്നാൽ തെറ്റായ ആരോപണങ്ങളെ നിയമപരമായും വസ്തുതാപരമായും നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ ഈ തുറന്നുപറച്ചിൽ എൻ.എസ്.എസ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പത്തനാപുരം യൂണിയനിലെ തർക്കം വരും ദിവസങ്ങളിൽ കൂടുതൽ നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. പത്മ കഫെ വിവാദം അന്വേഷിക്കാൻ സംഘടന ആഭ്യന്തര കമ്മീഷനെ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. ഗണേഷ് കുമാറിന്റെ രാഷ്ട്രീയ പ്രതിയോഗികൾ ഈ സാഹചര്യം ഉപയോഗിക്കാനുള്ള നീക്കത്തിലാണ്.












Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!