97, 89, ഫൈനലില്‍ വീണ്ടും 89; ലോകകപ്പില്‍ 300ലധികം റണ്‍സ്; മാസ്മരിക പ്രകടനത്തിന് ഒടുവില്‍ സഞ്ജു ഔട്ട്

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ എട്ടില്‍ ജയത്തിലേക്ക് ടീമിനെ നയിച്ച താരം. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ടീമിനെ മികച്ച ടോട്ടലിലേക്ക് നയിച്ച മലയാളി. ഫൈനലിലും സ്‌ഫോടനാത്മക ബാറ്റിങ്ങാണ് സഞ്ജു പുറത്തെടുത്തത്. ന്യൂസിലന്‍ഡിന്റെ എല്ലാ ബൗളര്‍മാരെയും ശിക്ഷിച്ച സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് 46 പന്തില്‍ 89 റണ്‍സ് ആണ് ഒഴുകിയത്. എട്ടു സിക്‌സും അഞ്ചു ബൗണ്ടറിയും അടങ്ങുന്നതാണ് സഞ്ജുവിന്റെ മാസ്മരിക ഇന്നിങ്‌സ്.

ഈ ലോകകപ്പില്‍ മാത്രം 300ലധികം റണ്‍സ് നേടി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. അഞ്ചു മത്സരങ്ങളില്‍ നിന്നായി 321 റണ്‍സ് ആണ് സഞ്ജു നേടിയത്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന പ്രകടനം പുറത്തെടുത്താണ് സഞ്ജു തന്റെ മാരക ഫോമിന് തുടക്കമിട്ടത്. 50 പന്തില്‍ 97 റണ്‍സെടുത്ത സഞ്ജു തന്നെയാണ് അന്നത്തെ മത്സരത്തില്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്. 12 ബൗണ്ടറിയും നാലു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ചെയ്‌സ് ചെയ്യുമ്പോഴായിരുന്നു ഈ പ്രകടനം എന്നതാണ് എടുത്തുപറയേണ്ടത്. സമ്മര്‍ദ്ദത്തെ അതിജീവിച്ച് സഞ്ജു ടീമിനെ ജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കണ്ടത്.

സെമിഫൈനിലും ഈ അക്രമണോത്സുക ബാറ്റിങ് സഞ്ജു തുടര്‍ന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 42 പന്തില്‍ 89 റണ്‍സ് എടുത്ത സഞ്ജു ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എട്ട് ബൗണ്ടറിയും ഏഴ് സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഫൈനലിലും ഈ പ്രകടനം സഞ്ജു തുടര്‍ന്നു.

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും തകര്‍ത്താടി. ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതെ 92 റണ്‍സ് ആണ് എടുത്തത്. അഭിഷേക് ശര്‍മ്മയാണ് കൂടുതല്‍ ആക്രമണകാരിയായത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മ്മ ഒടുവില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ പുറത്തായി. 21 പന്തില്‍ 52 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ ആറും ബൗണ്ടറിയും മൂന്ന് സിക്‌സുമാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ 7.2 ഓവറില്‍ നൂറ് കടന്നു.

ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും കളത്തിലിറങ്ങുന്നത്.

മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങിയത്. ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങിയത്. മിച്ചല്‍ സാന്റ്നറാണ് കിവീസ് നായകന്‍. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങിയത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ടീമില്‍ ഉള്ളതാണ് ന്യൂസിലന്‍ഡിന്റെ ശക്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!