കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന വൈസ് ചാൻസലർ സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി. മെവിൻ, യദുകൃഷ്ണൽ, ബേസിൽ, വിജീഷ് എന്നിവരാണ് പിടിയിലായത്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ് വിസി പരാതി നൽകിയത്. പിന്നാലെയാണ് കൈയേറ്റം ചെയ്തുവെന്ന സിസാ തോമസിന്റെ പരാതിയിലും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കേസിലും നടപടി.
ഒരു സംഘം വിദ്യാർഥികൾ തന്നെ ദേഹോപദ്രവം ചെയ്തുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ചാണ് സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെ ന്നും പരാതിയിൽ പറയുന്നു.
സർവകലാശാലയിലെ വിദ്യാർഥികളെ കൂടാതെ പുറമേ നിന്നുള്ള വിദ്യാർഥികളും ആക്രമിച്ചവരുടെ കൂട്ടത്തിൽ ഉണ്ടെന്നും വിസി പരാതിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പുറമെ, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും പരാതി നൽകി.
ഗവർണറെയും വിസി വിവരങ്ങൾ ധരിപ്പിച്ചു. പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കുന്നതിനുള്ള മുൻ കരുതലുകൾ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് വിസി ഗവർണറെ അറിയിച്ചു.
ഗവർണറെ സന്ദർശിച്ച ശേഷമാണ് വിസി പരാതി നൽകിയത്. സാങ്കേതിക സർവകലാശാല വിസിയായ സിസ തോമസ്, കാലടി സർവകാലാശാലയുടെ വിസിയെന്ന അധിക ചുമതലയും താത്കാലികമായി വഹിക്കുന്നുണ്ട്.
