ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് -30എം.കെ 1 യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്‌ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്‌റ്റനന്റ് പുർവേഷ് ദുരാക്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ വ്യോമസേന നടത്തിയ രക്ഷാദൗത്യത്തിനു പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.
പതിവ് പരിശീലനപറക്കൽ നടത്തുന്നതിനിടെ അസമിലെ കർബി ആംഗ്ലോങ് ജില്ലയിലെ കുന്നിൻപ്രദേശത്ത് രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്‌ച വൈകുന്നേരം ജോർഹട്ടിൽ നിന്ന് പറന്നുയർന്നതിനുപിന്നാലെ വിമാനത്തിന് റഡാറിൽ നിന്ന് ബന്ധം നഷ്ടമായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യൻവ്യോമസേന നടത്തിയ പരിശോധനയിലാണ് വിമാനം തകർന്നതായി സ്ഥിരീകരിച്ചത്.
റഷ്യൻ വിമാന നിർമ്മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുള്ള മൾട്ടിറോൾ ലോംഗ് റേഞ്ച് യുദ്ധവിമാനമാണ് സുഖോയ് -30 എം കെ 1. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി എച്ച് എ എൽ ലൈസൻസിന് കീഴിലാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്. വ്യോമസേനയ്ക്ക് നിലവിൽ 260-ലധികം സുഖോയ് വിമാനങ്ങളാണുള്ളത്. 2000ത്തിന്റെ തുടക്കം മുതൽ വ്യോമസേനയിൽ ഉൾപ്പെടുത്തിയ സുഖോയ് സു -30 എംകെഐ ഏറ്റവും കഴിവുള്ള മുൻനിര യുദ്ധ വിമാനങ്ങളിൽ ഒന്നാണ്.
