പാട്ന: ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങുന്നു.
ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ദീർഘകാലമായി മുഖ്യമന്ത്രി പദത്തിലുള്ള നിതീഷ് കുമാർ പടിയിറങ്ങുന്നു.
നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.
ആരോഗ്യ പ്രശ്‌നങ്ങളുള്ള നിതീഷിനെ മാറ്റാനിടയുണ്ടെന്ന സൂചന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ വന്നിരുന്നു.
നിതീഷിന് ബീഹാറില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നല്‍കും. പത്രിക സമർപ്പണം ഇന്ന് ഉണ്ടാകും.
നിതീഷിന്റെ പിൻഗാമിയായ ബി.ജെ.പി മുഖ്യമന്ത്രിയെ ഉടനറിയാം. മുഖ്യമന്ത്രിപദം വിട്ടു നല്‍കുന്നതിന് പകരമായാണ് നിതീഷിന്റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കം. നിതീഷിനൊപ്പമുള്ള നിഷാന്തിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ രാജ്യസഭയിലൂടെ സജീവ രാഷ്‌ട്രീയത്തിലേക്കെന്ന വാർത്ത പ്രചരിച്ചിരുന്നു.
മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പി ഏറ്റെടുത്താല്‍ നിലവിലെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,വിജയ് സിൻഹ,കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ബീഹാറിൽ എത്തുന്നുണ്ട്.
